കല്‍പറ്റ : സന്തോഷ് ട്രോഫിയില്‍ ക്ലാസിക് ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് കേരളം കിരീടം നേടിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പ് വമ്പന്‍ പ്രഖ്യാപനവുമായി ടി.സിദ്ധിഖ് എംഎല്‍എ. ഏഴാം കിരീടത്തില്‍ മുത്തമിട്ട കേരളത്തിന്റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വെച്ചുനല്‍കുമെന്നാണ് കല്‍പറ്റ എംഎല്‍എയായ ടി.സിദ്ധിഖിന്റെ പ്രഖ്യാപനം. റാഷിദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്ന് സിദ്ധിഖ് വ്യക്തമാക്കി. റാഷിദിനും കല്‍പറ്റയില്‍ നിന്നുള്ള മറ്റൊരു താരമായ സഫ്‌നാദിനും വന്‍ സ്വീകരണം ഒരുക്കുമെന്നും ടി.സിദ്ധിഖ് അറിയിച്ചു. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നിര്‍ണായക ഗോള്‍ നേടിയ താരമാണ് സഫ്‌നാദ്.
ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
‘സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിനിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്. ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക് കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു’.