തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ അന്തിമാനുമതി. ഓഗസ്റ്റ് 18 മുതലാണ് ചരക്കു നീക്കം ആരംഭിക്കുന്നത്. നിലവിൽ രാജ്യാന്തര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാത്രമായിരുന്നു പ്രവർത്തനം. ഇവിടെയിറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോയാണ് റോഡ് മാർഗം ചരക്കുനീക്കം നടത്തിയിരുന്നത്. ഇനിമുതൽ വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ നേരിട്ട് റോഡ് മാർഗം കൊണ്ടുപോകാം. ഷിപ്പിങ് കമ്പനികളും, ഏജന്റുമാരും, ടെർമിനൽ ഓപ്പറേറ്റർമാരും ഇതിനായി റജിസ്റ്റർ ചെയ്യണം.
തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ കൊണ്ടുപോകണമെന്ന് കസ്റ്റംസിന്റെ നിർദേശത്തിൽ പറയുന്നു. തുറമുഖ പ്രദേശത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും വ്യക്തികളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമായിരിക്കും. ചരക്കുകളുടെ കള്ളക്കടത്ത് തടയുന്നതിനായി കർശന നിരീക്ഷണം ഉണ്ടാകുമെന്നും കസ്റ്റംസ് അറിയിച്ചു.





























