മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ് പ്ലാസയിൽ തോക്കുധാരിയായ സ്വകാര്യ അംഗരക്ഷകനൊപ്പം വ്യാജ പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫിസ്) ഉദ്യോഗസ്ഥനായി ചമഞ്ഞ് പ്രവേശിക്കാൻ ശ്രമിച്ച 24കാരൻ അറസ്റ്റിലായ സംഭവത്തിൽ വ്യാജ രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി വഴി. ഖാർ സ്വദേശിയായ രോഹൻ പരീഖ് എന്ന യുവാവാണ് പിടിയിലായത്. ആളുകളെ ആകർഷിക്കാനും തന്റെ ആത്മവിശ്വാസം വർധിപ്പിക്കാനുമായി 2025 മുതൽ ഇയാൾ ചാറ്റ്ജിപിടി ഉപയോഗിച്ച് വ്യാജ പിഎംഒ രേഖകൾ നിർമിച്ചു വരികയായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു തലേദിവസം സെപ്റ്റംബർ 7നാണ് രോഹൻ പരീഖും മുൻ സൈനികനായ അംഗരക്ഷകൻ ദിലീപ് കുണ്ഡെയും ജിയോ വേൾഡ് പ്ലാസയിലെ സുരക്ഷാ ജീവനക്കാർക്ക് മുന്നിൽ വ്യാജ പിഎംഒ ഐഡി കാർഡ് കാണിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പ്രഥമേഷ് ബാഗുൽ എന്ന മൂന്നാമൻ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
പ്രതിയുടെ ഖാറിലെ വീട്ടിൽ സെപ്റ്റംബർ 8ന് ക്രൈം ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ്, ഹാർഡ് ഡ്രൈവ്, പിഎംഒയുമായി ബന്ധപ്പെട്ട നിരവധി വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയ പ്രതി പിന്നീട് എഐ സാങ്കേതികവിദ്യയായ ചാറ്റ്ജിപിടി ഉപയോഗിച്ചാണ് രേഖകൾ തയാറാക്കിയതെന്ന് സമ്മതിച്ചു. പ്രതിയുടെ മൊബൈൽ ഫോണിലെ ഗൂഗിൾ ടേക്ക്ഔട്ട് ഡാറ്റ പരിശോധിച്ചപ്പോൾ പിഎംഒ കത്തുകൾ എങ്ങനെ തയാറാക്കാം എന്നതുമായി ബന്ധപ്പെട്ട നിരവധി ഗൂഗിൾ തിരച്ചിലുകൾ പോലീസ് കണ്ടെത്തി. വ്യാജ രേഖകൾ ഇയാൾ മറ്റ് എന്തെങ്കിലും തട്ടിപ്പുകൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൂടുതൽ പരിശോധിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു. തുടർന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഡി.എസ്. ഖേദേക്കർ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു






























