പത്തനംതിട്ട : മലയാലപ്പുഴയിലെ മന്ത്രവാദിനിയായ വാസന്തി ‘അമ്മ മഠം’ ശോഭാ തിലകിനെതിരെ പതിനഞ്ചിലധികം കേസുകൾ ആണ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ നൽകിയത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിരവധി ആളുകളാണ് ഇവരുടെ വീട്ടിൽ വന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് പ്രദേശ വാസികൾ പറയുന്നു. വീടിനോട് ചേർന്നും വീടിനുള്ളിലും ഇവർ പൂജ ചെയ്യുന്നതിന് ആവശ്യമായ സ്ഥലങ്ങൾ ക്രമീകരിച്ചിരുന്നു.
രാത്രി കാലങ്ങളിൽ വലിയ ശബ്ദങ്ങളും നിലവിളികളും കേൾക്കാമായിരുന്നു എന്നും സമീപ വാസികൾ പറയുന്നു. പത്ത് വർഷത്തോളമായി ഇവർ ഇവിടെ പൂജ ചെയ്യുവാൻ തുടങ്ങിയിട്ട്. ആളുകളിൽ നിന്നും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ചൂരൽ വടി പ്രയോഗം അടക്കം ഇവർ ഇവിടെ നടത്തിയിരുന്നു. ഇവരുടെ ചൂരൽ വടി പ്രയോഗം മൂലം ആളുകൾ നിലവിളിക്കുന്ന ശബ്ദം അയൽവാസികൾ പതിവായി കേട്ടിരുന്നു. സംഭവത്തിൽ പരാതി നൽകുന്നവരെ ദുർ മന്ത്രവാദം ചെയ്ത് ഇല്ലാതാക്കി കളയുമെന്ന ഭീഷണിയിൽ ഇവർ പൂജയും മന്ത്രവാദവും തുടർന്ന് വരുകയായിരുന്നു എന്നും അയൽവാസികൾ പറയുന്നു.
കൂടാതെ രാത്രിയിൽ അയൽപക്കത്തെ വീടിന്റെ പരിസരങ്ങളിൽ പൂവും മറ്റ് പൂജ വസ്തുക്കളും കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് അടക്കം ഇവരുടെ രീതികൾ ആയിരുന്നു. മാത്രമല്ല ജില്ലക്ക് പുറത്ത് നിന്നും നിരവധി ആളുകൾ ആണ് മന്ത്രവാദിനിയായ ശോഭ തിലകിനെ കാണുവാൻ ഇവിടെ എത്തിയിരുന്നത്. അൻപതിനായിരം രൂപയിൽ കൂടുതൽ ഇവർ ഫീസ് വാങ്ങിയിരുന്നതായും പറയുന്നു. കൂടാതെ നിരവധി പുരുഷന്മാരുമായി ഇവർക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് നാട്ടിലെ സംസാരം.





























