തൃശൂര്‍ : വര്‍ഗീയതയെ തുടച്ചുനീക്കി മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ ടൗണ്‍ ഹാളില്‍ യുഡിഎഫിന്‍റെ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതു മുന്നണിയും ബിജെപിയും പരാജയം സമ്മതിച്ച അവസ്ഥയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഇടതു മുന്നണി കണ്‍വീനര്‍ പറയുന്നത് കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ്, അതിനര്‍ത്ഥം സ്വന്തം പാര്‍ട്ടി എല്ലായിടത്തും തോല്‍ക്കുമെന്നല്ലേയെന്ന് വി ഡി സതീശൻ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയിലേക്ക് പോയപ്പോള്‍ നാറിയ പാര്‍ട്ടി എന്ന് വിളിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും വി ഡി സതീശൻ പറഞ്ഞു. അത് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമല്ല. ബംഗാളിലും ത്രിപുരയിലും ഹോള്‍ സെയിലായി നേതാക്കളെയും പ്രവര്‍ത്തകരെയും ബിജെപിക്ക് കൊടുത്ത സിപിഎമ്മിനാണ് മുഖ്യമന്ത്രി പറഞ്ഞ പേര് ചേരുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





























