അഹമ്മദാബാദ്: ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ ചത്ത തവളയും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ഗുജറാത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി. അഹമ്മദാബാദ് നികോളിലെ ദേവി ദോശ റെസ്റ്റോറന്റിൽ ഉപഭോക്താവിന് നൽകിയ സാമ്പാറിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. സാമ്പാറിൽ എലിയെ കണ്ട ഉപഭോക്താവ് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഗുരുതര ആരോഗ്യ- ശുചിത്വ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
“അഹമ്മദാബാദ് കോർപ്പറേഷൻ പരിസരത്തെ എല്ലാ കടക്കാരോടും അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരിക്കാൻ അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും”- എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഭവിൻ ജോഷി പറഞ്ഞു. ജൂൺ 18നാണ് ഗുജറാത്തിലെ ജാംനഗറിലെ ഒരു കടയിൽ നിന്നും വാങ്ങിയ പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയത്. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെത്തി സാംപിൾ ശേഖരിച്ച ജാംനഗർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുഷ്കർ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിൻ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.