കോട്ടയം : തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സർജൻ ജെയ്സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേൽക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15 നാണ് കടിയേൽക്കുന്നത്. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചു.
അതിനിടെ പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകിട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവയുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി.






























