കൊല്ലം : യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ അതുല്‍. പണത്തിനോടുള്ള ആര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍ക്ക്. വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും അയാള്‍ ഐശ്വര്യയെ അനുവദിച്ചിരുന്നില്ല. അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കണ്ണന്‍ മര്‍ദിച്ചെന്നും അതുൽ പറഞ്ഞു. റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ ഐശ്വര്യയെ കണ്ണന്‍ ഉപദ്രവിച്ചതായി അതുൽ പറയുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ തടഞ്ഞതായും അമ്മ ഷീലയും പറഞ്ഞു.
എൽഎൽഎം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷം ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നു വർഷം ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്. സ്ത്രീധനം നല്‍കുകയും ചെയ്തതാണെന്ന് അതുല്‍. പല കാരണങ്ങള്‍ പറഞ്ഞു കണ്ണൻ ഐശ്വര്യയെ മർദിച്ചിരുന്നു. ആറു മാസത്തോളം ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞു. പിന്നീട് കൗൺസലിങ്ങിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു.
ഇവര്‍ക്ക് കുഞ്ഞു ജനിച്ച ശേഷവും പീഡനം തുടർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച മുൻപ് മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തി. കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിക്കവേ കണ്ണൻ നായർ തടഞ്ഞതായും അതുൽ പറഞ്ഞു.
ഡയറിക്കുറിപ്പിലെ വിവരം ‘‘എന്റെ മരണം കൊണ്ടെങ്കിലും സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ. ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എന്റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു’’ – ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഐശ്വര്യ എഴുതിയ കുറിപ്പിലെ വാചകങ്ങളാണിത്.
ഈ വരികളാണ് തിങ്കളാഴ്ച ഭർത്താവ് കണ്ണൻ നായരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചത്. ഐശ്വര്യ എഴുതിയ മൂന്നു ഡയറി ലഭിച്ചതായി പോലീസ് അറിയിച്ചു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണൻ നായരുടെ പേരിലുള്ള കുറ്റം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































