തിരുവനന്തപുരം : കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് കുടുതൽ ഇളവുകൾക്ക് ശ്രമിക്കുമെന്നും പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാവണമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയ്ക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. നോട്ട് നിരോധനത്തേക്കാൾ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് വരാനായി പോകുന്നത്. പുതുക്കിയ ലോക്ഡൗൺ മാർഗനിർദേശം ഇതുവരെ പുറപ്പെടുവിച്ചവയുടെ സംക്ഷിപ്ത രൂപമാണ്. ഭേദഗതി എന്തെങ്കിലും ഉണ്ടോ എന്നത് വൈകീട്ടോടെയെ അറിയാൻ കഴിയു. അതിനു ശേഷം നാളെ മന്ത്രിസഭ ചേർന്ന് കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാനവരുമാന സ്രോതസുകളായ മദ്യം, ലോട്ടറി മുതലായവ അടച്ചിട്ടിരിക്കുകയാണ്. 7500 കോടി സംസ്ഥാനം ഇതുവരെ പണമായി സാധാരണക്കാർക്ക് നൽകി. കേരളം എങ്ങനെ ഇനി ലോക്ഡൗൺ രണ്ടാം ഘട്ടത്തിൽ മുന്നോട്ട് പോകുമെന്നതാണ് പ്രശ്നം. വ്യാപാരികൾ അടക്കം ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുന്നത് ആലോചിക്കണം. പ്രതിസന്ധി പരിഹരിക്കാനായി മുന്നോട്ട് വെച്ച സാലറി ചലഞ്ചിന് പരസ്പര ധാരണയോടെ മാത്രമേ ശ്രമിക്കൂ എന്നും ധനമന്ത്രി പറഞ്ഞു.