കണ്ണൂർ : കർഷകനായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രയേലിൽ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻപോയ കേരള സർക്കാരിൻ്റെ ഔദ്യോഗികസംഘത്തിൽനിന്നാണ് ബിജുവിനെ കാണാതായത്. ഇയാളെ ഇതുവരെയും കണ്ടെത്താനായില്ലെന്നാണ് വിവരം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
അതുകൊണ്ടുതന്നെ ഇസ്രയേൽ പോലീസ് സൈബർ വിഭാഗത്തിൻ്റെ അന്വേഷണം കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തെളിവുകൾ വെച്ച് ഇയാൾ കരുതിക്കൂട്ടി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിൻ്റെ നേതൃത്വത്തിൽ ഇസ്രയേലിൽ ആധുനിക കൃഷി രീതി പഠിക്കാൻ പോയ മറ്റുള്ള കർഷകർ കഴിഞ്ഞ ദിവസം തിരികെ എത്തിയിരുന്നു.
ബിജു കരുതിക്കൂട്ടി മുങ്ങിയതാണെന്നാണ് മന്ത്രിയും ചൂണ്ടിക്കാട്ടിയത്. മറ്റൊരു രാജ്യത്തും ലഭിക്കാത്ത തരത്തിലുള്ള സൗകര്യങ്ങളാണ് അനധികൃത കുടിയേറ്റം നടത്തുന്നവർക്ക് ഇസ്രയേലിൽ ലഭിക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനിടെ കേരളത്തിൽനിന്നുള്ള തീർത്ഥാടകസംഘത്തിൽനിന്നുള്ള ആറുപേരെ ഇസ്രയേലിൽ കാണാതായെന്ന വാർത്തകളും കൂടി പുറത്തുവന്നതോടെ ഇസ്രയേൽ കുടിയേറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സമുഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ജോലിക്ക് യഥാർത്ഥ കൂലി ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇസ്രയേൽ എന്നുള്ളതാണ് മലയാളികളെ അവിടേക്ക് ആകർഷിക്കുന്നത്. തീരെ താഴേത്തട്ടിലുള്ള ജോലിക്കുപോലും ലക്ഷങ്ങളാണ് ഇവിടെ മാസ ശമ്പളമായി ലഭിക്കുന്നത്.
ജോലിക്കാരുടെ അഭാവമാണ് ഇസ്രയേലിൽ പുറത്തു നിന്നുള്ളവർക്ക് അവസരം തുറന്നു നൽകുന്നത്. പ്രധാനമായും കൃഷിപ്പണി, വൃദ്ധ പരിചരണം എന്നീ തൊഴിലുകൾക്ക് ഇവിടെ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. ഈ ജോലികൾക്ക് പതിനായിരങ്ങളാണ് ദിവസക്കൂലിയായി ഇവിടെ ലഭിക്കുന്നത്. കൃഷി അറിയാവുന്നവരാണെങ്കിൽ പ്രതിമാസം ലക്ഷങ്ങൾ പോക്കറ്റിൽ വീഴുമെന്നുള്ളത് ഉറപ്പാണ്. കേരളത്തിൽ നിന്നും ഇസ്രയേലിൽ എത്തി കാണാതായ ബിജുവിൻ്റെ ഉദ്ദേശ്യവും കൃഷിപ്പണിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുക എന്നുള്ളതാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.
സാധാരണയായി തീർത്ഥാടക സംഘത്തിനൊപ്പം പോകുന്നവരാണ് ഇത്തരത്തിൽ അപ്രത്യക്ഷമാകുന്നത്. അതുകൊണ്ടുതന്നെ പുറം ലോകത്തുള്ളവർ ഇക്കാര്യം അറിയാറില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ ബിജു പോയത് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക യാത്രയ്ക്കാണ്. അതുകൊണ്ടു തന്നെ നയതന്ത്ര വിഷയങ്ങൾ ഇക്കാര്യത്തിലുണ്ട്. ബിജുവിൻ്റെ തിരോധാനം ചർച്ചയായതും ബിജുവിനെ പിടികൂടുക എന്നുള്ളത് കേരള സർക്കാരിൻ്റെ അഭിമാനത്തിൻ്റെ പ്രശ്നമായി മാറിയതും ഇക്കാര്യം കൊണ്ടുതന്നെ. മറ്റുള്ളവർ പോയി തിരിച്ചുവരാത്തതു പോലെ നിസാരമാകില്ല ബിജുവിൻ്റെ തിരോധാനം എന്നു കരുതപ്പെടുന്നതും ഈ നയതന്ത്ര വിഷയം ഇടയിൽ നിൽക്കുന്നതുകൊണ്ടു തന്നെയാണ്.
ഇസ്രയേലിൽ എത്തുകയും തിരിച്ചു വരാതെ അവിടെത്തന്നെ തങ്ങുകയും ചെയ്യുന്നവർക്ക് ഒരു തൊഴിൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. തൊഴിലിനൊപ്പം താമസവും ഭക്ഷണവും നൽകുക എന്നുള്ളതും ഇസ്രയേൽ രീതിയാണ്. മാസം കിട്ടുന്ന ശമ്പളം അതുപോലെ വെയ്ക്കാം എന്നർത്ഥം. ഇവരിൽ പലരും ഇന്ന് നിലയിലാണ് ജീവിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ബിജു കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രയേലിൽ `കാണാതയാതെ´ന്നുള്ളതും ബിജുവിനൊപ്പം ഇസ്രയേലിൽ താമസിച്ചിരുന്നവർ പറയുന്നുണ്ട്. യാത്ര തുടങ്ങും മുൻപ് 50,000 രൂപ ബിജു ഇസ്രയേൽ കറൻസിയാക്കി (ഷെക്കേൽ) മാറ്റി കൈയിൽ വെച്ചിരുന്നു. ഇസ്രയേലിൽ തുടരാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നതിൻ്റെ ഭാഗമായാണ് സഹയാത്രികർ ഈ നീക്കത്തെ കാണുന്നത്. ഇതിനിടെ ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രയേലിൽ ഉണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇവരുമായി ബിജു ആശയവിനിമയം നടത്തിയിരുന്നതായി കൂടെത്താമസിച്ചവർ പറയുന്നുണ്ട്.
ബിജുവിനെപ്പോലെ അപ്രത്യക്ഷമാകുന്നവർ ആദ്യം ചെയ്യുന്നത് ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുകയാണ്. തുടർന്ന് കുറച്ചുനാൾ ഇസ്രയേൽ പോലീസിന് പിടികൊടുക്കാതെ നടക്കും. ബന്ധുക്കളോ കൂട്ടുകാരോ അവിടെയുണ്ടെങ്കിൽ അതെല്ലാം എളുപ്പമാണ്. ഇതിനിടയിൽ ഹീബ്രു ഭാഷ പഠിക്കും. പൗരത്വത്തിനായി ഹീബ്രു ഭാഷ സംസാരിച്ചിരിക്കണമെന്ന നിയമം ഇസ്രയേലിൽ നിലനിൽക്കുന്നുണ്ട്. അതിനുശേഷം ഏതെങ്കിലും വിധത്തിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങും. ഇതേ തുടർന്ന് അഭയാർത്ഥി പദവിക്കോ, പ്രവാസി പദവിക്കോ അപേക്ഷിക്കും. അനധികൃത കുടിയേറ്റം ഇസ്രയേൽ പൊതുവെ വലിയ കാര്യമാക്കാറില്ല എന്നുള്ളതിനാൽ രണ്ടിലേതെങ്കിലും ലഭിക്കും. ഇതിലേതെങ്കിലും ലഭിച്ചാൽ പിന്നെ ജോലിയെടുത്ത് ജീവിക്കാം. ഏകദേശം മൂന്നു വർഷം കഴിഞ്ഞ് വേണമെങ്കിൽ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യും. വലിയ പ്രശ്നമില്ലാതെ അതും ലഭിക്കുമെന്ന് ഉറപ്പാണ്.
ബിജു എവിടേക്കാണ് പോയതെന്നുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ടെങ്കിലും സഹയാത്രികർ ഒരു കാര്യം വ്യക്തമാക്കുന്നു. ഇസ്രയേൽ കൃഷി രീതികളെ കുറിച്ച് പഠിക്കുമ്പോൾ ബിജു ശ്രദ്ധിച്ചത് അവിടത്തെ പണിക്കൂലിയെ കുറിച്ചായിരുന്നു. ഈ വിവരങ്ങൾ മറ്റു കർഷകരുമായി ബിജു പങ്കുവെയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇവിടെ ശുചീകരണ ജോലി ചെയ്താൽ ദിവസം 15,000 രൂപ ലഭിക്കുമെന്നുള്ള യാഥാർത്ഥ്യം ബിജൂ മനസ്സിലാക്കിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ബിജു അതിനെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നതായും സഹകയാത്രികർ പറയുന്നു.
ശുചിമുറി വൃത്തിയാക്കുന്ന ജോലിയുടെ ഇരട്ടി കൃഷിപ്പണിക്ക് ലഭിക്കുമെന്നുള്ള കാര്യവും ബിജു പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മാറി നിന്ന് പിന്നീട് ഇസ്രയേലിൽ ജോലിക്കു കയറി സ്ഥിര താമസമാകാനുള്ള നീക്കങ്ങളാണ് ബിജു നടത്തിയതെന്നുള്ള വിലയിരുത്തലാണ് സഹയാത്രികർ നടത്തുന്നത്. കുറച്ചു കാലം മാറിനിന്ന ശേഷം ഇസ്രയേലിൽ താമസിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇസ്രയേലിൽ താമസമാക്കാനുള്ള ശ്രമങ്ങൾ ബിജു നടത്തുമെന്നും സഹയാത്രികർ കരുതുന്നു. മേയ് ഏഴ് വരെയാണ് ബിജുവിന് വിസ കാലാവധിയുള്ളത്.
ഇസ്രയേൽ യാത്ര തുടങ്ങിയതുമുതൽ ബിജു ആരോടും സഹകരിക്കാതെ മാറി ഇരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി ഹെർസ്ലിയയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം തയ്യാറാക്കിയിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ഇറങ്ങിയെങ്കിലും ഇയാൾ കൂടെ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാത്രി ഭക്ഷണം ചിലർ ഒഴിവാക്കിയിരുന്നതിനാൽ സംശയം തോന്നിയില്ല. ഭക്ഷണശേഷം തിരികെ എത്തുമ്പോൾ ബിജുവിനെ കാണാനില്ലായിരുന്നു. ഇയാളുടെ ഒരു ബാഗും ഉണ്ടായിരുന്നില്ല. അതേസമയം വസ്ത്രങ്ങൾ അടങ്ങുന്ന മറ്റൊരു ബാഗ് ഉണ്ടായിരുന്നു. ബിജു അടുത്തദിവസം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് സഹയാത്രികർ പറയുന്നത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ബിജു ഇസ്രയേലിൽ തുടരാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് തന്നെയാണ് മനസ്സിലാകുന്നതും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.