കോന്നി : പിതൃ പുണ്യം തേടി കർകിടക വാവ് ബലി ദിനത്തിൽ കോന്നിയിൽ ആയിരങ്ങൾ ആണ് വിവിധ ക്ഷേത്ര കടവുകളിൽ ബലി തർപ്പണ ചടങ്ങളിൽ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ബലി തറകളിൽ ആയിരുന്നു ബലി തർപ്പണ ചടങ്ങുകൾ നടന്നത്. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് മഹാദേവ ക്ഷേത്രം, കലഞ്ഞൂർ മഹാദേവ ക്ഷേത്രം, ഐരവൺ പുതിയകാവ് ക്ഷേത്രം, തണ്ണിത്തോട് ധർമ്മ ശാസ്താ കാണിക്ക മണ്ഡപം, ആറ്റുപുറം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണ ക്ഷേത്രം, കുടുത്ത ഭദ്രകാളി ക്ഷേത്രം എന്നിവടങ്ങളിൽ ആണ് പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വെട്ടൂർ മഹാ വിഷ്ണു ക്ഷേത്രത്തിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണ ചടങ്ങുകൾ നടത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് ചടങ്ങുകൾ ആരംഭിക്കും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും രണ്ടരക്ക് തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആയിരങ്ങൾ ആണ് ചടങ്ങിൽ പങ്കെടുത്തത്.
ബലിതർപ്പണം നടക്കുന്ന ക്ഷേത്ര കടവുകൾ കോന്നി അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപ് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാത്രിയിൽ മഴ പെയ്തതിനെ തുടർന്ന് അച്ചൻകോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് കനത്ത സുരക്ഷയാണ് പോലീസും അഗ്നിരക്ഷാ സേനയും ഏർപ്പെടുത്തിയിരുന്നത്. വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ ജല നിരപ്പ് ഉയർന്നു വന്നതിനെ തുടർന്ന് നാല് തവണ ക്ഷേത്ര കടവിൽ സുരക്ഷക്കായി കെട്ടിയിരുന്ന വടം അഴിച്ചു കെട്ടേണ്ടി വന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ മുതൽ ശക്തമായ മഴ പെയ്തെങ്കിലും വലിയ ഭക്തജന തിരക്കാണ് കോന്നിയിൽ ബലി തർപ്പണ ചടങ്ങുകൾ നടന്ന ക്ഷേത്രങ്ങളിൽ അനുഭവപെട്ടത്. ഹൈന്ദവ ആചാരങ്ങളിൽ പ്രധാനപെട്ട ഒന്നാണ് കർക്കിടക മാസത്തിലെ അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധ കർമ്മം അല്ലങ്കിൽ വാവ് ബലി തർപ്പണം. പൂർവ്വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനം.





























