ചിറ്റാർ : ട്രെയിലർ ലോറികളിൽ നിന്നും പാർട്സുകൾ മോഷ്ടിച്ച് കടത്തിയ മൂന്ന് യുവാക്കളെ ചിറ്റാര്‍ പോലീസ് പിടികൂടി. സീതത്തോട് ഗുരുനാഥൻ മണ്ണ് സ്വദേശി താമരശ്ശേരിയിൽ വീട്ടിൽ വിവേക് ടി.പി (29), സീതത്തോട് മൂട്ടപ്പടി സ്വദേശി നല്ലാനിക്കുന്നത് വീട്ടിൽ നസീം നാസർ(21), ചിറ്റാർ സീതത്തോട് മൂന്നു കല്ല് കോർട്ട്പടി സ്വദേശി ചേത്തയ്ക്കപറമ്പിൽ വീട്ടിൽ താജുദ്ദീൻ മകൻ ഹാഷിം (ആഷി -26) എന്നിവരെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാർ എടുത്തിരുന്ന ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രെയിലർ ലോറികളുടെ ബാറ്ററികൾ, ടയറുകൾ ഡിസ്കുകൾ എന്നിവ ഉൾപ്പെടെ 2,10,000 രൂപ വിലവരുന്ന പാർട്സുകളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. ഇവർ മൂന്നുപേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്.
മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലാണ് ഇവർ ലോറികളുടെ പാർട്സുകൾ ഊരി മാറ്റി കടത്തിയത്. കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20 ന് ചിറ്റാർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവർക്കായി അന്വേഷണം നടത്തി വരികയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി നെസീമിനെയും മൂന്നാം പ്രതി ഹാഷിമിനെയും മൂന്നുകല്ല് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വിവേക് ചിറ്റാർ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ചിറ്റാർ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അനീസ് എ., സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി.പി., അനിൽ കുമാർ ബി., പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രവീൺ, പ്രകാശ്, പ്രണവ്, സുമേഷ്, അഖിൽജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























