റാന്നി: വൈദ്യുത കമ്പി മോഷ്ടിച്ച കേസില്‍ മൂന്ന് പേരെ റാന്നി പോലീസ് പിടികൂടി. റാന്നി മോതിരവയൽ തടത്തിൽ വാസു (48), തിരുവനന്തപുരം സ്വദേശി രതിഷ്, തമിഴ്നാട തിരുനെൽവേലി സ്വദേശി വിഘ്നേശ് (22) എന്നിവരെയാണ് പോലീസ് ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്. മോതിരവയൽ സ്വദേശിയായ വാസു റാന്നി നോർത്ത് സെക്ഷൻ്റെ പരിധിയിൽ വൈദ്യുത ജോലി കരാറുകാരുടെ കൂടെ പണികൾ ചെയ്യുന്ന ആളാണ്. ഇയാളുടെ സഹായിയായി പ്രവർത്തിച്ചയാളാണ് രതീഷ്. മോഷ്ടിച്ച ലൈൻ കമ്പി വിലക്കു വാങ്ങിയ ആളാണ് ഐത്തല റോഡിൽ ആക്രിക്കട നടത്തുന്ന വിഘ്നേശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ കാലയളവിൽ ചെല്ലക്കാട്, മന്ദമരുതി ഭാഗത്ത് റോഡ് പുനരുദ്ധാരണ പണികൾ നടന്നപ്പോൾ ഉപയോഗത്തിലില്ലാതിരുന്ന എച്ച്.റ്റി.ലൈൻ കമ്പിയാണ് രണ്ടു തവണയായി കടത്തി ആക്രികടയിൽ വിറ്റത്.
ഏകദേശം 1500 ഓളം മീറ്റർ ലൈൻ കമ്പി എടുത്തതായും ഇതിന് 3 ലക്ഷത്തോളം രൂപ വിലവരുന്നതാണെന്നും പോലീസ് പറഞ്ഞു. ചെല്ലക്കാട് റോഡിലെ വൈദ്ധ്യുത തൂണിൽ നിന്നും കമ്പി അഴിച്ച് പീസുകളാക്കി വാഹനത്തില്‍ കയറ്റുന്നത് പരിസരവാസികൾ കണ്ടിരുന്നു. സംശയം തോന്നിയതിൻ്റെ അടിസ്ഥാനത്തിൽ റാന്നി നോർത്ത് സെക്ഷൻ വൈദ്ധ്യുത വകുപ്പ് എ.ഇ ബിനോ തോമസിനെ വിവരമറിയച്ചി തിൻ്റെ അടിസ്ഥാനത്തിൽ എ.ഇ സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തത്. റാന്നി എസ്.എച്ച് .ഒ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ്ഐ ബി.എസ്.ആദർശ്, സി പി ഒ മാരായ അജാസ്, ലിജു, ഗോകുൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വൈദ്ധ്യുത കമ്പികൾ മോഷ്ടിച്ച പ്രതികൾ, രണ്ട് ഘട്ടങ്ങളിലായി ബൈക്കുകളിൽ കടത്തിയെന്നാണ് പറഞ്ഞതെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും റാന്നി എസ്.എച്ച്. ഒ ജിബു ജോണ്‍ പറഞ്ഞു.





























