കൊച്ചി : തൃക്കാക്കര നഗരസഭയിൽ എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫ് അംഗങ്ങൾ വിട്ട് നിന്നതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തില്ല. ക്വറം തികയ്ക്കൻ 22 അംഗങ്ങൾ യോഗത്തിന് എത്തേണ്ടിയിരുന്നു. എന്നാൽ എൽ.ഡി.എഫിന്റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തിൽ യോഗം പിരിച്ചുവിട്ടെന്ന് ഭരണാധികാരി അറിയിക്കുകയായിരുന്നു. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന് 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്. സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്.
നേരത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിൽ എൽ.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അജിതാ തങ്കപ്പനെതിരെ പണക്കിഴി വിവാദമുയർത്തിയ ചില കോൺഗ്രസ് കൌൺസിലർമാരടക്കം അവിശ്വസത്തിന് പിന്തുണ നൽകിയേക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിർത്തി യോഗത്തിൽ നിന്നും വിട്ട് നിന്ന് അവിശ്വാസം അവതരിപ്പിക്കാനാകാതെ പരാജയപ്പെടുത്താൻ യു.ഡി.എഫിന് സാധിച്ചു.
കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച 4 കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ട് ഡി.സി.സി അദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്.