കാക്കനാട് : 20 ലക്ഷത്തിന്‍റെ സ്വർണവുമായി മുങ്ങി ആൻഡമാൻ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ അതിസാഹസികമായി പിടികൂടി തൃക്കാക്കര പോലീസ്. കാക്കനാട് സെസ്സിലെ ആമി എക്സ്പോർട്സ് എന്ന സ്ഥാപനത്തിൽനിന്നാണ് 141 ഗ്രാം സ്വർണവുമായി പ്രതികൾ മുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ (47), റഫീക്കുൾ മുൻസി (40), രാഹുൽ പണ്ഡിറ്റ് (31) എന്നിവരാണ് വലയിലായത്. 76 ഗ്രാം സ്വർണം കണ്ടെടുത്തു. തൃക്കാക്കര പോലീസ് സബ് ഇൻസ്പെക്ടർ വി.ബി. അനസ്, എസ്.സി.പി.ഒ ജോൺ എബ്രഹാം, സി.പി.ഒ വിജു എന്നിവരടങ്ങുന്ന സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത് കേസിൽ നിർണായകമാകുകയായിരുന്നു.
ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള ഡിഗിലിപൂർ എന്ന സ്ഥലത്തെത്താൻ 300 കിലോമീറ്ററോളം കാടിന് നടുവിലൂടെ വന്യമൃഗങ്ങളുടെയും തകർന്ന പാതകളുടെയും വെല്ലുവിളികൾ അതിജീവിച്ചാണ് പോലീസ് സംഘം സഞ്ചരിച്ചത്. ഒടുവിൽ ഡിഗിലിപൂരിലെ മധുപൂർ മാർക്കറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പ്രശാന്തിനെ മിന്നൽ നീക്കത്തിലൂടെ പോലീസ് കീഴടക്കി. സൂറത്തിലെ ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച രണ്ടാം പ്രതിയായ റഫീക്കുൾ മുൻസി നഗോരിവാദിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഡിജിറ്റൽ തെളിവുകൾ പിന്തുടർന്ന പോലീസ് സംഘം ഇയാളുടെ ഒളിത്താവളം വളയുകയായിരുന്നു.





























