കൊച്ചി : വിലക്കയറ്റമാണെങ്കിലും കൊവിഡ് കാലത്തിന് ശേഷമുള്ള രണ്ടാം ഓണം ഒന്നാഘോഷിക്കണമെന്ന പ്രവാസിയുടെ മോഹങ്ങളെ ഇല്ലാതാക്കുന്നതാണ് വിമാനക്കമ്പനികള്‍ ഉത്സവ കാലത്ത് ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിലെ വര്‍ധനവ്. കാണം വിറ്റും ഓണം ഉണ്ണണമെന്നുള്ള പതിവ് ചൊല്ലിന് വിപരീതമായി കാണം വിറ്റും ടിക്കറ്റ് എടുക്കണം എന്ന അവസ്ഥയിലൂടെയാണ് പ്രവാസികള്‍ കടന്നുപോകുന്നത്. വരും ദിവസങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ അഞ്ച് ലക്ഷത്തില്‍ പരം യാത്രക്കാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇനി ടിക്കറ്റ് എടുക്കാന്‍ വന്‍ തുക തന്നെ നല്‍കേണ്ടതായി വരും. ഈ അവസരത്തില്‍ ഏറ്റവും പ്രതിസന്ധിയിലാവുക കുടുംബമായി നാട്ടിലെത്താനിരിക്കുന്നവരെയാണ്. മാത്രമല്ല, നേരിട്ടുള്ള ഫ്ലൈറ്റുകളിലെ സീറ്റിന്റെ ലഭ്യത കുറവ് മൂലം കണക്ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്‌റ്റ് അവസാനമാണ് എന്നിരിക്കെ സെപ്‌തംബര്‍ മാസത്തിന്റെ പകുതി വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു തന്നെയാവും. കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് കുറഞ്ഞത് 40000 രൂപ വരെയാണ് ടിക്കറ്റ്. സാധാരണ ഗതിയില്‍ സെപ്‌തംബര്‍ മാസത്തോടെയാണ് ഓണമെത്തുന്നതെങ്കില്‍ ഇത്തവണ വേനലവധി അവസാനിക്കുന്ന ഓഗസ്‌റ്റില്‍ തന്നെ ഓണമെത്തിയതാണ് മലയാളികളെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ ചെറിയ കുട്ടികളുമായി തിരക്കില്‍ യാത്ര ചെയ്യുക എന്നതും പ്രയാസമാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് തിരക്ക് ഒഴിയാനായി കാത്തിരിക്കേണ്ടി വരുന്നു. മാത്രമല്ല വൈകിയുള്ള യാത്ര കുട്ടികളുടെ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്.
കുത്തനെ ഉയരുന്ന വിമാനനിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. വിമാന നിരക്ക് നിശ്ചയിക്കുന്നത് കമ്പനികളായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയ്‌ക്കുള്ളില്‍ തന്നെയുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്കും ഉയര്‍ന്നു തന്നെയാണ്. ഇതോടെ ഡല്‍ഹി വിമാനത്താവളത്തിലടക്കം വന്‍ തിരക്കാണ്. ഇടപെടേണ്ട ആവശ്യമില്ല എന്ന കേന്ദ്രം പറഞ്ഞതോടെ കൈയ്യും കെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കോടിക്കണക്കിന് യാത്രക്കാര്‍ വിമാനത്തെ ആശ്രയിക്കുമെന്നും കണക്കുകളുണ്ട്. ഇതനുസരിച്ച് വിമാനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചില്ല എങ്കില്‍ വിമാനക്കമ്പനികളും യാത്രക്കാരുമടക്കം വലിയ വെല്ലുവിളി നേരിടേണ്ടതായി വരും.





























