കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ദിവസങ്ങളായി ഭീതി വിതയ്ക്കുന്ന കടുവ ആറളം ഫാമിലേക്ക് കടന്നതായി നിഗമനം. ആറളം ചെടികുളത്തെ വയലിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ കടുവാ ഭീതിയിലാണ്. ഉളിക്കൽ,പായം,അയ്യൻകുന്ന് പഞ്ചായത്തുകളിൽ കടുവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
ബുധനാഴ്ചയ്ക്ക് ശേഷം കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടാത്തതിനാൽ വനത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നായിരുന്നു നിഗമനം. എന്നാൽ വെള്ളിയാഴ്ച രാവിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ആറളം പഞ്ചായത്തിലെ ചെടിക്കുളം വയലിലാണ് കാൽപ്പാടുകൾ കണ്ടത്. കടുവ ആറളം ഫാം മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും വനംവകുപ്പും പഞ്ചായത്ത് അധികൃതരുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കടുവയെ കണ്ടെത്താനായി വനം വകുപ്പ് തെരച്ചിൽ തുടരുകയാണ്. ആറളം ഫാമിൽ നിന്നും കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.