ബെംഗലൂരു : ബിജെപിയെ പിന്തുണയ്ക്കാത്തതിനാലും പാർട്ടിയിൽ ചേരാത്തതിനുമാണ് തന്നെ തീഹാർ ജയിലിലേക്ക് അയച്ചതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലെ ബിജെപി സർക്കാരെന്നും അദ്ദേഹം ആരോപിച്ചു. എന്തിനായിരുന്നു ജയിലിൽ പോയതെന്നുള്ള മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം. ബി.ജെ.പിയിൽ ചേർന്നിരുന്നെങ്കിൽ ജയിലിൽ പോകില്ലായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം അറിയാം, അതിന് രേഖകളുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 സെപ്റ്റംബർ 3നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും തീഹാർ ജയിലിൽ അയയ്ക്കുകയും ചെയ്തത്. ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് 2019 ഒക്ടോബർ 23ന് അദ്ദേഹം പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലെ ബിജെപി സർക്കാരെന്ന് അദ്ദേഹം ആരോപിച്ചു. വലിയ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കർണാടകത്തിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കരാറുകൾ അംഗീകരിക്കുന്നതിനുള്ള ടെൻഡർ തുകയുടെ 30 ശതമാനവും കെട്ടിക്കിടക്കുന്ന ബില്ലുകൾക്കെതിരായ ലെറ്റർ ഓഫ് ക്രെഡിറ്റ് റിലീസ് ചെയ്യുന്നതിനായി 5 – 6 ശതമാനവും ആവശ്യപ്പെട്ട് മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കർണാടകയിലെ കോൺഗ്രസ് ആവശ്യപ്പെടുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഴിമതി ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.