ദില്ലി:രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കയാണ്. രാജ് ഘട്ടില്‍ വൈകിട്ട് 5 വരെ നീളുന്ന സത്യഗ്രഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്തു. രാജ്യം മുഴുവൻ പ്രതിഷേധം നടക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകും. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിൻ്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം. കർണ്ണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന് കേസെടുത്തത് സൂറത്തിലാണ്. കോടതി നടപടികളോട് രാഹുൽ സഹകരിച്ചു. ഈ നടപടിയുടെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് ആരേയും ഭയമില്ല, നിർഭയനായി അദ്ദേഹം സംസാരിക്കും.ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ സർക്കാരിനെ ചൊടിപ്പിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു. മോദിക്ക് മറുപടിയില്ല. പകരം ഗാന്ധി കുടുംബത്തെയും, കോൺഗ്രസിനെയും അപമാനിക്കാനാണ് ശ്രമിച്ചത്. ‘ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് ‘മോദി ചോദിച്ചത്. ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി. ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുൽ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു





























