തിരുപ്പതി : കരച്ചിൽ നിർത്താത്തതിലുള്ള പ്രകോപനത്തെത്തുടർന്ന് ആറുമാസം പ്രായമുള്ള സ്വന്തം മകളെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മ. തിരുപ്പതി ബോംബാജിഗുണ്ട സ്വദേശിനി ഹേമാവതിയാണ് ക്രൂരകൃത്യത്തിന് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ഹേമാവതിയുടെ വാക്കുകൾ പോലിസിനെയും ഞെട്ടിച്ചു.”കുഞ്ഞ് രാവിലെ മുതൽ നിർത്താതെ കരയുകയായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു, ഞാൻ അവളെ കൊന്നു. ഇത് എനിക്ക് സന്തോഷവാർത്തയാണ്, പക്ഷേ നിങ്ങൾക്ക് ദുഃഖവാർത്തയാണ്” – കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വെങ്കിടേഷിനെ ഫോണിൽ വിളിച്ച് ഹേമാവതി പറഞ്ഞ വാക്കുകളാണിത്.
ഇഷ്ടികച്ചൂളയിലെ ജോലിക്കിടയിൽ ഈ സന്ദേശം കേട്ട് ഓടിയെത്തിയ വെങ്കിടേഷ് കണ്ടത് ചലനമറ്റ നിലയിൽ കിടക്കുന്ന മകളെയാണ്. ഉടൻ തന്നെ പോലിസിനെ വിവരമറിയിക്കുകയും ഹേമാവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിരുപ്പതിയിലെ എൻ.ആർ അഗ്രഹാരത്തിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് വെങ്കിടേഷ് – ഹേമാവതി ദമ്പതികൾ. വ്യാഴാഴ്ച രാവിലെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ വെങ്കിടേഷ് ഹേമാവതിയെ വിളിച്ചുണർത്തി ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വെങ്കിടേഷ് ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഹേമാവതി പോലിസിനോട് സമ്മതിച്ചു.
സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സംസാരിച്ച ഹേമാവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദമാണോ അതോ മറ്റ് പ്രശ്നങ്ങളാണോ പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തും. ഈ കുഞ്ഞിനെ കൂടാതെ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകനും മറ്റൊരു മകളുമുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വെങ്കിടേഷിന്റെ പരാതിയിൽ കൊലപാതക കുറ്റം ചുമത്തിയാണ് ഹേമാവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് അയൽവാസികൾ.































