തിരുവല്ല : മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും മുന്‍ഗണന നല്‍കി തിരുവല്ല നഗരസഭയുടെ 2024- 25 ബജറ്റ്. മാലിന്യ സംസ്‌ക്കരണം ശുചിത്വം എന്നിവയ്ക്കായി 5.27 കോടി രൂപ വകയിരുത്തി. ശുദ്ധജല വിതരണം അമൃത് 2.0 – 13.85 കോടിയും നഗരസഭ സ്റ്റേഡിയത്തിന് മൂന്ന് കോടിയും നഗരാസൂത്രണം 1.65 കോടിയുമാണ്. സ്വകാര്യ ബസ് സ്റ്റാന്റ് നവീകരണം, രാമപുരം മാർക്കറ്റ് വാണിജ്യ സമുച്ചയം ഒന്നാം ഘട്ട നിർമാണം, ശബരിമല ഇടത്താവള നിർമാണം, ഒളിംപ്യൻ പാപ്പൻ സ്മാരകം എന്നിവയാണ് മറ്റ് പദ്ധതികൾ കാര്‍ഷിക മത്സ്യ ബന്ധന മേഖലയില്‍ 2 കോടിയും മൃഗസംരക്ഷണം, ക്ഷീരവികസനത്തിനും 80 ലക്ഷവും ചെറുകിട വ്യവസായത്തിന് 35 ലക്ഷം വീതവും ബജറ്റില്‍ വകയിരുത്തി.
ദാരിദ്ര്യ ലഘൂകരണത്തിന് 1.65 കോടിയും, അങ്കണവാടി സ്ത്രീകളുടെയും കുട്ടികളുടെയും വികസനം 1.50 കോടി, വനിതാ ക്ഷേമം, കുടുംബശ്രീ 1.35 കോടി, പൊതു വിദ്യാഭ്യാസം 1.3 കോടി, പട്ടികജാതി പട്ടിക വര്‍ഗ വികസനം 1.85 കോടി, ആരോഗ്യം 3.1 കോടിയാണ്. ആരോഗ്യമേഖലയ്ക്ക് അനുവദിച്ച തുക താലൂക്ക് ആശുപത്രിയിലെ സ്വീവേജ് ജല ശുദ്ധീകരണ പ്ലാൻ്റിനാണ് പ്രാധാന്യം. പൊതുഗതാഗതം 14.1 കോടി, കെ സ്മാർട്ട് ഓഫീസ് നവീകരണം 50 ലക്ഷം, ചന്തക്കടവ് ഇക്കോ ടൂറിസം 5 ലക്ഷം, ജലാശയങ്ങൾ സംരക്ഷണം 75 ലക്ഷം, നാലു മണിക്കാറ്റ് 5 ലക്ഷം, ഗാന്ധിസ്ക്വയർ നവീകരണം 3 ലക്ഷം എന്നിവയും പദ്ധതിയിലുണ്ട്. 87.30 വരവും 61.08 കോടി രൂപ ചിലവും വരുന്ന ബജറ്റ് വൈസ് ചെയര്‍മാൻ ജോസ് പഴയിടം അവതരിപ്പിച്ചു. ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ആർ കെ ദീപേഷ്, കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.





























