റാന്നി : വെച്ചൂച്ചിറ എക്‌സ് സർവീസ് മെൻസ് കോളനിയിലെ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സർവേയുടെ പേരിൽ ചിലർ പിരിവ് നടത്തുന്നതായി ആക്ഷേപം. സർവേ നടത്തുന്നതിന് ചെലവുകളുണ്ടെന്ന് ചൂണ്ടക്കാട്ടിയാണ് ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കൾ ഭൂവുടമകളെ സമീപിക്കുന്നത്. കൂടുതൽ സാമ്പത്തികനേട്ടം പ്രതീക്ഷിക്കുന്ന വീടുകളിൽ പട്ടയത്തിനായുള്ള അപേക്ഷ ഫോറവും ഇവർ എത്തിച്ചുനൽകുന്നുണ്ട്.
10 സെന്റ് സ്ഥലമുള്ള സാധാരണക്കാരിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ 350 രൂപയാണ് വാങ്ങിയതെന്നാണ് വിവരം. ഇത് രഹസ്യമാണെങ്കിലും നാട്ടിൽ പാട്ടാണ്. എന്നാൽ പണം നൽകിയ വിവരം പുറത്തറിഞ്ഞാൽ തങ്ങൾക്ക് പട്ടയം കിട്ടാതെ വരുമോ എന്ന് ഭയന്ന് ആരും പുറത്തുപറയാൻ ധൈര്യപ്പെടുന്നില്ല.
സാമ്പത്തികശേഷിയുള്ളവരോട് 2000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്.
പണം വാങ്ങുന്നവർ നൽകുന്ന പട്ടികപ്രകാരമാണ് അളവ് നടക്കുന്നതെന്നും ആരോപണമുണ്ട്. അതിനാൽ തങ്ങളുടെ ഭൂമി അളന്നില്ലെങ്കിലോ എന്ന ആശങ്കയിൽ മറ്റുള്ളവരും പണം നൽകുന്നതായി ഭൂവുടമകൾ രഹസ്യമായി പറയുന്നു.
കോളനിയിൽ പട്ടയം കിട്ടാനുള്ളവരുടെ മുഴുവൻ പേരുടെയും വിശദ വിവരം വില്ലേജ് ഓഫീസിലേക്ക് കോളനി സൊസൈറ്റിയിൽനിന്ന് നൽകിയിരുന്നു. എന്നാൽ ഒരിടത്ത് അളവ് നടന്നാൽ അടുത്ത ഭൂമിയൊന്നും അളക്കാതെ മറ്റൊരു സ്ഥലത്തേക്കാണ് സർവേ ഉദ്യോഗസ്ഥർ പോകുന്നത്. ഇത് പണം പിരിക്കുന്ന ഇടനിലക്കാരുടെ സമ്മർദത്താലാണെന്നാണ് ആക്ഷേപം.





























