കണ്ണൂർ: തളിപ്പറമ്പിലെയും മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും രംഗത്തെത്തി. ശ്യാമള, മധുസൂദനൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കല്ലെന്നും, മറിച്ച് കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ച സംസ്ഥാന നേതൃത്വത്തിനാണെന്നും ഇരുവരും ആരോപിച്ചു.
സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ പേരുകളെ ശക്തമായി എതിർത്തിരുന്നുവെന്ന് ടി.കെ. ഗോവിന്ദൻ വെളിപ്പെടുത്തി. ജില്ലാ കമ്മിറ്റിയിലെ രണ്ടോ മൂന്നോ ആളുകൾ ഒഴികെ ബാക്കിയെല്ലാവരും സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത കമ്മിറ്റിയിൽ പോലും ജില്ലാ ഘടകം ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എന്നാൽ അത് അനുസരിക്കാൻ നേതൃത്വം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കൾ ആരോപിച്ചു.





























