ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ടിഎംസി – ബിജെപി പോര് മുറുകുന്നു. ടിഎംസി ഭരണകാലത്ത് തകര്‍ന്ന 15 മേഖലകള്‍ ഊന്നി മമത സര്‍ക്കാരിന് എതിരെ ബിജെപി കുറ്റപത്രം ഇറക്കി. അഴിമതിയിലും, നുണകളിലുമാണ് മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് അമിത് ഷാ ആരോപിച്ചു. ബിജെപിക്ക് മറുപടിയായി ബംഗാള്‍ വിരുദ്ധത ചൂണ്ടിക്കാട്ടി 15 പേജുള്ള കുറ്റപത്രം തൃണമൂല്‍ കോണ്‍ഗ്രസും പുറത്തിറക്കി. തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ 40 പേജുള്ള കുറ്റപത്രമാണ് ബിജെപി പുറത്തിറക്കിയത്. ടിഎംസി ഭരണകാലത്ത് 15 മേഖകള്‍ തകര്‍ന്നെന്ന് ബിജെപി ആരോപിക്കുന്നു. കുറ്റപത്രം പുറത്തിറക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
പിന്നാലെ ബിജെപിയുടെ ബംഗാള്‍ വിരുദ്ധത ചൂണ്ടിക്കാട്ടി 15 പേജുള്ള കുറ്റപത്രം തൃണമൂല്‍ കോണ്‍ഗ്രസും പുറത്തിറക്കി. ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ടിഎംസി ആരോപിച്ചു. ബംഗാളിന് കേന്ദ്ര വിഹിതം നല്‍കാത്തത് ബിജെപി എന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനത്ത് നിന്ന് ഒളിച്ചോടിയ ആളാണ് അമിത് ഷാ. പാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച ഉണ്ടായപ്പോള്‍ ബിജെപി നോക്കുകുത്തിയായി. മണിപ്പൂരില്‍ മൂന്ന് വര്‍ഷമായി രക്തം ഒഴുകുകയാണ് പഹല്‍ഗാം ദില്ലി സ്‌ഫോടനം എന്നിവ ഉണ്ടായത് അമിത് ഷായ്ക്ക് കീഴിലാണ് എന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അതിനിടെ മമത നക്‌സല്‍ ബാരിയില്‍ നടത്തിയ പ്രസംഗത്തില്‍ ബംഗാള്‍ ചീഫ് ഇലക്ഷന്‍ ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സിആര്‍പിഎഫിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. അടുക്കളയിലെ ഉപകരണങ്ങളുമായി സ്ത്രീകളും കുട്ടികളും സിആര്‍പിഎഫിനെ നേരിടും എന്നായിരുന്നു മമതയുടെ പരാമര്‍ശം.































