കൊൽക്കത്ത: ബംഗാളിൽ ഭരണം നഷ്ടമായതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്ക്. തങ്ങൾക്ക് 20 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് വിമത നേതാവും മുതിർന്ന എംപിയുമായ കക്കോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുന്ന പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. നിലവിലെ അംഗബലം നിലനിർത്താനായാൽ, കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം വിമതർക്ക് ലഭിക്കും. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷം മമത ബാനർജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി ഇരുവിഭാഗങ്ങളും തമ്മിൽ നിയമപോരാട്ടത്തിന് വരെ ഇത് വഴിവെച്ചേക്കാം.
”ഞങ്ങൾ ബിജെപിയിൽ ചേരില്ല, പകരം എൻഡിഎയെ പിന്തുണയ്ക്കും”- നാല് തവണ എംപിയായ കക്കോലി ഘോഷ് ദസ്തിദാർ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 19 എംപിമാരുടെ ഒപ്പുകളടങ്ങിയ കത്ത് സ്പീക്കറുടെ ഓഫീസിൽ സമർപ്പിച്ചത്. ദിവസങ്ങളായി തുടരുന്ന രഹസ്യ ചർച്ചകൾക്കും ഫോൺ കോളുകൾക്കുമൊടുവിലാണ് ഈ നീക്കം. എന്നാൽ കത്ത് ലഭിച്ച കാര്യം സ്പീക്കറുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






























