ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലവിലെ ഭരണകക്ഷിയായ ഡിഎംകെയെ അമ്പരപ്പിച്ചുകൊണ്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) തകർപ്പൻ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ വരവിനെ നിസ്സാരമായി കണ്ട നിരീക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പിൽ ഉടനീളം അദ്ദേഹം പുറത്തെടുത്തത്. അപ്രതീക്ഷിതമായി രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയ ആളെന്ന പഴി മാറ്റി നിർത്തി കൃത്യമായ ചുവടുവെപ്പുകളോടെയാണ് വിജയ് തമിഴക രാഷ്ട്രീയം പിടിച്ചടക്കിയത്. ഇതിന് പിന്നാലെ വിജയ്‌യുടെ സിനിമകളിലെ ചില രാഷ്ട്രീയ പരാമര്‍ശനങ്ങളും സൂചനകളുമാണ് ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത്. ആദ്യ നാളുകളില്‍ റൊമാന്റിക് റോളുകള്‍ ചെയ്തിരുന്ന വിജയ് ഒരു ഘട്ടത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. 2026ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി വിജയ് ആകുമെന്ന് സൂചനകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തന്നിരുന്നു. ഇപ്പോഴിതാ അത്തരം ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് വെങ്കട്ട് പ്രഭു സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ദി ഗോട്ട് എന്ന ചിത്രത്തിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സിനിമയിലെ ഒരു സീനില്‍ വിജയ് സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ആണ് ശ്രദ്ധ നേടുന്നത്. TN07CM2026 എന്നാണ് നമ്പര്‍ പ്ലേറ്റ്. ഇതിലെ CM2026 അന്നേ ആരാധകരുടെ കണ്ണിലുടക്കിയിരുന്നു. ഒന്നും കാണാതെ അണ്ണന്‍ പറയില്ലെന്നും ഈ വിജയം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും വിജയ് ആരാധകര്‍ സിനിമയിലെ സീന്‍ യാഥാര്‍ത്ഥ്യമാക്കി എന്ന് പറഞ്ഞുകൊണ്ട് ആഘോഷം തുടങ്ങിയിട്ടുണ്ട്. ദി ഗോട്ടില്‍ മാത്രമല്ല, മറ്റ് പല സിനിമകളിലും വിജയ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഡയലോഗുകളിലൂടെയും പ്രമേയങ്ങളിലൂടെയും വ്യക്തമാക്കിയിരുന്നു. തലൈവ സിനിമയുടെ ‘Time to lead’ എന്ന ടാഗ് ലൈന്‍ ടാഗ് മുതലാണ് വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് കത്തി, മെര്‍സല്‍, ബിഗില്‍, സര്‍ക്കാര്‍ തുടങ്ങിയ സിനിമകളില്‍ നടന്‍ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങള്‍ തുടര്‍ന്നു. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണില്‍ അധികാരത്തിലെത്തുന്ന സിനിമാതാരമാകാന്‍ ഒരുങ്ങുകയാണ് വിജയ്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് ഏവരെയും അമ്പരപ്പിക്കുകയാണ്






























