ചെന്നൈ: തമിഴ്‌നാടിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ച സംഭവം ഇപ്പോൾ സംസ്ഥാനത്ത് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത ഭാഷയിലാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വിജയ് സർക്കാർ വലിയ തോതിൽ പ്രഖ്യാപിച്ച ‘സിംഗപ്പെണ്ണ്’ വനിതാ സുരക്ഷാ സേനയുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം അരങ്ങേറിയത് എന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം കുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ഗുരുതര പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയും ഇന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയും ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാറിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇരയായ കുട്ടിയുടെ കുടുംബവും ബിഹാർ സ്വദേശികളാണ്. മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്തുവരികയാണ്.ഭരണകക്ഷിയായ ടിവികെയ്‌ക്കെതിരെ കടുത്ത ആക്രമണമാണ് ഡിഎംകെയും ബിജെപിയും അഴിച്ചുവിട്ടത്. “ഉത്തരവാദിത്തം എന്ന വാക്കിന്റെ അർത്ഥം അറിയാത്തവരാണ് ഭരണകൂടം നയിക്കുന്നത്.
ഒരു ഗവൺമെന്റ് ഉണ്ടോ എന്ന് ഒരാൾ സംശയിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ ഭരണം.” എന്നാണ് ഡിഎംകെ എംപി ആയിട്ടുള്ള കനിമൊഴി കരുണാനിധി പ്രതികരിച്ചത് ഇത്തരം സംഭവങ്ങളിൽ സർക്കാർ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ഇടപെടണമെന്നും ശിക്ഷ കർശനമാക്കണമെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ ആവശ്യപ്പെട്ടു.സംസ്ഥാന ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ മുഖ്യമന്ത്രി വിജയ്‌യുടെ മൗനത്തെ ചോദ്യം ചെയ്തപ്പോൾ, പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ വായുവിൽ പൊങ്ങിക്കിടക്കുകയാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ ട്വീറ്റ് ചെയ്തു. മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈയും സംഭവത്തെ അപലപിക്കുകയും, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ ഉത്തരേന്ത്യക്കാരുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നതിനാൽ ഇതരസംസ്ഥാന തൊഴിലാളികളുടെ സമഗ്രവിവരങ്ങൾ ഉടമസ്ഥർ സർക്കാരിന് കൈമാറണമെന്നും ആവശ്യപ്പെട്ടു.




























