തിരുവനന്തപുരം: നായാടി മുതൽ നസ്രാണി വരെ മാത്രമല്ല മനുഷ്യർ മുതൽ മനുഷ്യർ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി എൻ പ്രതാപൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘നായാടി മുതൽ നസ്രാണി വരെ മാത്രമല്ല മനുഷ്യർ മുതൽ മനുഷ്യർ വരെ ഒരുമിക്കണം. അതിൽ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വർഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ഒരു യഥാർത്ഥ കോൺഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്’ ടി എൻ പ്രതാപൻ പറയുന്നു.
മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരിൽ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോൾ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീർത്തുപറഞ്ഞവരാണ് കോൺഗ്രസുകാർ. ഗാന്ധിയും നെഹ്റുവും ആസാദും പട്ടേലും കൊളുത്തിയ ദീപശിഖയുടെ ഇന്ധനം തന്നെ ഈ തിരിച്ചറിവാണ്. ഈ നാട് ബഹുസ്വരമായ, മതനിരപേക്ഷതയുടെ നാടാണ്. അല്ലാതെ ഇതൊരു മതരാഷ്ട്രമല്ല. ഒന്നല്ല ഒരായിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് അതുതന്നെയാണ്. അധികാരത്തിന് വേണ്ടി അപരവത്കരണത്തിന് വേദി കൊടുക്കുകയാണ് ഇപ്പോൾ കേരളത്തിലെ സിപിഐഎം ചെയ്യുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ നിരന്തരം ആക്ഷേപകരവും വിധ്വേഷപരവുമായ പ്രസ്താവനകൾ ഇറക്കുന്നവരെ തോളിലേറ്റി നടക്കുന്നത് ഇടതുപക്ഷത്തിന്റെ തന്നെ പാരമ്പര്യത്തിന് എതിരാണെന്ന് ഞാൻ ഓർമ്മിപ്പിക്കേണ്ടതുണ്ടോ?. ഭരണത്തുടർച്ച എങ്ങനെ അധികാര ദുഷ്പ്രഭുത്വത്തിലേക്ക് പാർട്ടിയെ തള്ളി വിട്ടു എന്നും അത് എങ്ങനെ കേരളത്തിന്റെ ബഹുസ്വര-മതനിരപേക്ഷ നിലപാടിനെ തുരങ്കം വെക്കുന്നു എന്നും കേരള ജനത മനസിലാക്കിയതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം.- ടി എൻ പ്രതാപൻ കുറിച്ചു.





























