ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ 17- ന് മുസ്ലീം വിഭാഗത്തിന് പ്രാർത്ഥനയ്ക്കായി സൗകര്യമൊരുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജൂലൈ 17- ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 3:00 മണിവരെ ഈ സ്ഥലം മുസ്ലീം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാമെന്നും, ഇതിനാവശ്യമായ ക്രമീകരണങ്ങളും മാനേജ്‌മെന്റും സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഭോജ്ശാല ക്ഷേത്രത്തിനുള്ളിലെ നിലവിലെ ക്രമീകരണങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ പാടില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ക്ഷേത്രത്തിനുള്ളിൽ നമസ്കാരം നിർവഹിക്കാൻ കഴിയില്ലെന്നും, പകരം അനുവദിക്കപ്പെട്ട തുറന്ന സ്ഥലം പ്രാർത്ഥനയ്ക്കായി ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് തുടങ്ങിയ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.ഭോജ്ശാല വളരെ സെൻസിറ്റീവ് വിഷയമായതിനാൽ ഇരു വിഭാഗങ്ങളും ക്ഷമ പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭ്യർത്ഥിച്ചു. കോടതിയിൽ നടത്തുന്ന ഓരോ പരാമർശവും അനാവശ്യ വിവാദങ്ങൾക്കും തെറ്റായ ധാരണകൾക്കും കാരണമാകുമെന്നതിനാൽ പദപ്രയോഗങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
ഈ വിഷയത്തിൽ ദൈനംദിന അടിസ്ഥാനത്തിൽ വാദം കേൾക്കാനും പ്രശ്നപരിഹാരം കാണാനും കോടതി തയ്യാറാണെന്നും ബെഞ്ച് വ്യക്തമാക്കി.മെയ് 15-ന് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ മുസ്ലീം വിഭാഗം സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. ഭോജ്ശാല-കമാൽ മൗല പള്ളി സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെന്നും, അതിനാൽ മുസ്ലീം വിഭാഗത്തിന് അവിടെ പ്രാർത്ഥന നടത്താൻ കഴിയില്ലെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത 10-15 ദിവസത്തിനുള്ളിൽ വിഷയം ഉചിതമായ ബെഞ്ചിന് മുന്നിൽ വീണ്ടും വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.






























