റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ ഒടുവിൽ പാമ്പുപിടുത്ത വിദഗ്ധൻ മാത്തുക്കുട്ടി എത്തി പിടികൂടി. ഓഫിസ് ജീവനക്കാരും പരിസരവാസികളും വലിയ ആശങ്കയിലായിരുന്ന സമയത്താണ് മാത്തുക്കുട്ടി രക്ഷകനായെത്തിയത്. ഓഫീസിന് തൊട്ടടുത്തായി പാമ്പിനെ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ സമീപത്തുള്ള വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചിരുന്നു. എന്നാൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായ പശ്ചാത്തലത്തിലാണ് നാട്ടുകാർ മാത്തുക്കുട്ടിയെ വിവരമറിയിച്ചത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ അദ്ദേഹം അതീവ സാഹസികമായി മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. റാന്നി മേഖലയിൽ എവിടെ പാമ്പുകളെ കണ്ടതായി വിവരമറിയിച്ചാലും സന്നദ്ധനായി ആദ്യം ഓടിയെത്തുന്നത് മാത്തുക്കുട്ടിയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റുന്നതിനായി കൈമാറി.






























