തിരുവല്ല : വീണ്ടെടുപ്പ് കാത്ത് പെരിങ്ങരത്തോട്. അപ്പർകുട്ടനാടൻ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങരത്തോട്ടിൽ പോളയും മാലിന്യവും നിറഞ്ഞത് കരകളിലുള്ളവർക്ക് ആരോഗ്യഭീഷണി ഉയർത്തുന്നു. മഴക്കാലപൂർവ ശുചീകരണപ്രവർത്തനം വേണ്ട രീതിയിൽ ഇവിടെ നടന്നിട്ടില്ല. മഴക്കാലമായിട്ടും തോട്ടിൽ ഒഴുക്കില്ലാത്ത സ്ഥിതി. മണിമലയാറിന്റെ കൈവഴിയായി മണിപ്പുഴയിൽനിന്ന് ആരംഭിച്ച് ചാത്തങ്കരി തോട്ടിൽ പതിക്കുന്നതാണ് തോട്. പിന്നീട് വാളകത്തിൽ തോടുമായി ചേർന്ന് മേപ്രാൽ വളവനാരിയിൽ മണിമലയാറ്റിൽ പതിക്കുന്നു. തോട് സംരക്ഷണത്തിന് പഞ്ചായത്തും ജലവിഭവവകുപ്പും പലവട്ടം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലപ്രദമായില്ല.
പലപ്പോഴും പോളവാരലിൽമാത്രം ഒതുങ്ങി. വിവിധ വർഷങ്ങളിൽ വാർഡ് തിരിച്ച് ശുചീകരണത്തിന് ഫണ്ട് നൽകിയിരുന്നു. എന്നാൽ ഓരോ വാർഡിന്റെയും അതിര് വരെ മാത്രമായി ശുചീകരണം നടക്കും. അടുത്ത വാർഡിലുള്ള പോളയും മറ്റും നീക്കുകയുമില്ല. കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും അടക്കം ഇരുകരകളിലുമുള്ള ഒട്ടേറെ കുടുംബങ്ങൾ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാൻ ഇപ്പോൾ ജനം മടിക്കുന്നു. തോട്ടിലിറങ്ങുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിലും പുകച്ചിലും അനുവപ്പെടുന്നതായി പരാതിയുണ്ട്.





























