തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന്‍റെ ഭാഗമായി തുടക്കംകുറിച്ച ഓപ്പറേഷൻ തൂഫാന്‍റെ മേൽനോട്ടത്തിന് സ്പെഷൽ ഓഫീസർ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വ്യാപകമായി നടപടികൾ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വിൽപന ശൃംഖലകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾക്ക് മുന്നിലുള്ള പുകയില വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും വിൽക്കുന്നവരെ കർശനമായ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘വിദ്യാർത്ഥികളെ ഉന്നംവെച്ചാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്.
ഇത്തരം നീക്കങ്ങളെ കർശനമായി എതിർക്കും. സാധ്യമായ നിലയിൽ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരും. സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് വിദേശികളെ ഇന്ന് പിടികൂടുകയുണ്ടായി. നൈജീരിയൻ പൗരൻ സാമുവലിലെ ഡൽഹിയിൽ നിന്നും എൽസിന സന്താൻ സൂസൻ എന്ന വനിതയെ ബംഗ്ലൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.”നാട്ടിൽ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും വിവരമറിയിക്കാം. തികച്ചും കോൺഫിഡൻഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളിൽ വിളിച്ചറിയിക്കാം. 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലും രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം’. മന്ത്രി പറഞ്ഞു.





























