പത്തനംതിട്ട : ഡിസംബർ നാല്, സുനിതയുടെ പ്രിയതമൻ സന്ദീപിന്റെ ജന്മദിനം. പിറന്നാൾ സമ്മാനം നൽകാൻ നേരത്തേ തന്നെ സുനിത ഒരു കുപ്പായം വാങ്ങി വെച്ചിരുന്നു. ചെങ്കൊടി കൈയ്യിലേന്തിയ പ്രിയതമന് ഏറെ ഇഷ്ടമുള്ളൊരു ചുവന്ന കുപ്പായം. പക്ഷേ പിറന്നാൾ തലേന്ന് സമ്മാനം കരുതി വെച്ച സുനിതയുടെ കൈകളിലേക്കെത്തിയത് സന്ദീപിന്റെ ചേതനയറ്റ ശരീരമാണ്. മുപ്പത്തിനാലാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാർ കൊല്ലപ്പെട്ടത്.
ഭർത്താവിന് സമ്മാനിക്കാൻ വാങ്ങി വച്ചിരുന്ന വസ്ത്രം മൃതദേഹത്തിനൊപ്പം ചിതയിൽ വെച്ച ഭാര്യ സുനിതയുടെ ചിത്രം എല്ലാവരെയും സങ്കടപ്പെടുത്തുന്നതായിരുന്നു. പിറന്നാള്‍ കുപ്പായം ഇടാൻ കാത്തു നിൽക്കാതെ മടങ്ങിയ ഭർത്താവിന്റെ ഇടനെഞ്ചോട് ചോർത്ത് പുത്തനുടുപ്പും വെച്ചാണ് സുനിത യാത്രയാക്കിയത്. ആ ഭൗതിക ശരീരത്തിനൊപ്പം ചുവന്ന ഉടുപ്പും സുനിതയുടെ സ്വപ്നനങ്ങളും എരിഞ്ഞമർന്നു.
സ്വന്തം കുടുബത്തിനൊപ്പം നാടിനും നാട്ടുകാർക്കും സ്നേഹവും കരുതലും കാത്തുവച്ചിരുന്ന ഹൃദയത്തിലാണ് അവര്‍ ആഴത്തിൽ കഠാര കുത്തിയിറക്കിയത്. ഇതൊന്നുമറിയാതെ, അച്ഛന്റെ മുഖം പോലും ഓർത്തെടുക്കാൻ കഴിയാത്ത പ്രായത്തിൽ രണ്ട് കുഞ്ഞുങ്ങള്‍ ചാത്തങ്കരിയിലെ വീട്ടിൽ കാത്തിരിക്കുന്നുണ്ട്. മൂത്തയാൾക്ക് രണ്ട് വയസും ഇളയാൾക്ക് രണ്ടരമാസവുമാണ് പ്രായം.
ഇളയകുഞ്ഞിന്റെ പ്രസവത്തെ തുടർന്ന് ചങ്ങനാശ്ശേരിയിലെ വീട്ടിലായിരുന്നു സുനിത. അവസാന നിമിഷങ്ങളിൽ ഭർത്താവിനെ ഒന്ന് കാണാൻ പോലും കഴിയാതെ സുനിത, തന്‍റെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് ഒരു സങ്കടക്കടലായി ചാത്തങ്കരിയിലെ വീട്ടിലുണ്ട്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് സുനിതയുടെ ഇനിയുള്ള ജീവിത യാത്ര. ജീവിതാവസാനം വരെ താങ്ങായും തണലായും ഒപ്പുണ്ടാവുമെന്ന പാര്‍ട്ടിയുടെ ഉറപ്പാണ് സുനിതയുടെ ജീവിത യാത്രയ്ക്ക് കരുത്തേകുന്നത്.