കോഴിക്കോട് : വോട്ടെണ്ണൽ ദിനം ഇത്തവണ വന്നെത്തിയിരിക്കുന്നത് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിലാണ്. രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വികാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വോട്ടെണ്ണൽ നടക്കുന്നത് കെ.കെ. രമയെ സംബന്ധിച്ച് ഒരു നിയോഗമായി മാറിയിരിക്കുകയാണ്. സിപിഎമ്മിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയ കെ.കെ. രമയുടെ കണ്ണീർ കോഴിക്കോട് ജില്ലയിലെ മുൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും വടകര നിയമസഭാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായ ചരിത്രം നമുക്ക് മുന്നിലുണ്ട്.
ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. ഇന്ന് വോട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്.





























