പത്തനംതിട്ട: കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ്, എസ്ടിപി, വിൻഡോ കമ്പോസ്റ്റിംഗ് തുടങ്ങിയ കമ്മ്യൂണിറ്റി തല മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നൽകി വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാ ശുചിത്വ മിഷൻ. ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുളള സംഘം ഇതിനായി വിവിധ ഇടങ്ങളിൽ വിശദമായ സ്ഥല പരിശോധന നടപടികളിലേക്ക് കടന്നു. ശുചിത്വ മിഷൻ വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി- നീലഗിരി മലയിൽ സ്ഥലം ഒരുങ്ങുകയാണ്. നിലവിൽ ഇവിടേക്ക് ഉളള ഗതാഗത സംവിധാനത്തിലെ പോരായ്മയാണ് ജില്ലാ ശുചിത്വ മിഷന് മുന്നിലെ വെല്ലുവിളിയായി തുടരുന്നത്. ഇതിന് പരിഹാരം കാണാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുളള പ്രവർത്തനങ്ങൾക്ക് മിഷൻ മുന്നിട്ടിറങ്ങുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വ്യക്തമാക്കി. ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായാൽ കൊച്ചാണ്ടി- നീലഗിരി മലയിൽ കമ്മ്യൂണിറ്റിതല മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് വഴിതുറക്കും.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിനായി (എഫ്എസ്‌ടിപി) കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതതയിലുളള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ജില്ലാ ശുചിത്വ മിഷൻ പ്രഥമ പരിഗണന നൽകുന്നത്. ജില്ലാ ശുചിത്വ മിഷൻ സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി എസ്റ്റേറ്റിലും സ്ഥല പരിശോധനകൾ നടത്തി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സാഹചര്യങ്ങൾ അനുകൂലമായാൽ 2024 ഡിസംബറിൽ തന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം. അടുത്ത വർഷം ആദ്യ പകുതിയോടെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങാനാകും. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർക്ക് ഒപ്പം ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.





























