പന്തളം : ആനയടി-കൂടൽ റോഡിന്റെ കുരമ്പാല തോട്ടുകര പാലം മുതൽ പെരുമ്പാലൂർ ക്ഷേത്രം കാണിക്കവഞ്ചിവരെയുള്ള ഭാഗത്ത് കക്കൂസ് മാലിന്യം ഒഴുക്കി. വ്യാഴാഴ്ച രാത്രിയിലാണ് നൂറ് മീറ്ററോളം റോഡ് മാലിന്യം ഒഴുക്കി മലിനമാക്കിയത്. റോഡിലെ താഴ്ന്നഭാഗത്തായി തളംകെട്ടിനിന്ന മലിനജലം മഴപെയ്തതോടെ റോഡിൽ പരക്കുകയും അടുത്തവീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകി ഇറങ്ങുകയുംചെയ്തു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് മുഴുവൻ ഇത് ഒഴുകി ദുർഗന്ധവും പരന്നു. നഗരസഭയിൽനിന്നും ആരോഗ്യപ്രവർത്തകരെത്തി ക്ലോറിനേഷൻ നടത്തി.
പന്തളം പോലീസ് സ്ഥലത്തെത്തി സിസി ടിവി ക്യാമറകളുൾപ്പെടെ പരിശോധന നടത്തിയെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായി കാണാനായിട്ടില്ല. മാലിന്യം ഒഴുക്കിയവരെ കണ്ടെത്താനായി പരിശോധന തുടരുകയാണ്. കുരമ്പാല-പഴകുളം റോഡിൽ തോട്ടുകര പാലത്തിന് സമീപം മൈമടന്തൽ പാടത്തിലേക്ക് പലതവണ മാലിന്യം ഒഴുക്കിയിരുന്നു. പെരുമ്പുളിക്കൽ കുളവള്ളി ഭാഗം, പൂഴിക്കാട് ചിറമൂടി, മാന്തുക പുഞ്ച, കുടശ്ശനാട് തോണ്ടുകണ്ടം, ഐരാണിക്കുടി പാലത്തിനു സമീപം തുടങ്ങിയ സ്ഥലലങ്ങളിലെല്ലാം മാലിന്യം ഒഴുക്കുന്നത് പതിവാണ്. രാത്രി സമയത്താണ് ടാങ്കർ ലോറികളിലെത്തിക്കുന്ന മാലിന്യം തുറന്നുവിടുന്നത്.





























