തിരുവനന്തപുരം : സപ്ലൈകോയിൽ ഇപ്പോഴും ഇടനിലക്കാരെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ടെണ്ടർ നടപടികൾ പൊളിച്ചെഴുതണമെന്നും ഉന്നത ഉദ്യോഗസ്ഥർ നൽകിയ കത്തിൽ പറയുന്നു. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സർക്കാരിന് കത്ത് നൽകിയത്. നാല് മാസം മുമ്പാണ് സർക്കാരിന് ഈ കത്ത് നൽകിയത്. എന്നാൽ കത്ത് കിട്ടി നാല് മാസമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല.
എം പാനൽ ചെയ്ത വിതരണക്കാരുടെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന ഗുരുതര കണ്ടെത്തലും കത്തിലുണ്ട്. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങൾ നൽകാൻ കോക്കസായി ഇവർ പ്രവർത്തിക്കുന്നു. അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദേശം. ജനങ്ങൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ നൽകണമന്നും കത്തിൽ പറയുന്നുണ്ട്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേത്യത്വത്തിൽ ടെണ്ടർ കമ്മറ്റി വേണമെന്ന് ശുപാർശയും കത്തിലുണ്ട്.