ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് (71) വീണ്ടും ദീർഘകാല തടവുശിക്ഷ. തോഷഖാന അഴിമതിക്കേസിൽ ഇമ്രാനും ഭാര്യ ബുഷ്റ ബീബിക്കും (49) അഴിമതിവിരുദ്ധകോടതി ബുധനാഴ്ച 14 വർഷംവീതം തടവുശിക്ഷ വിധിച്ചു. ഇരുവരും 10 വർഷം ഔദ്യോഗികപദവികളൊന്നും വഹിക്കാൻ പാടില്ല. 78.7 കോടി രൂപവീതം പിഴയുമൊടുക്കണം. സർക്കാർ രഹസ്യരേഖ പരസ്യമാക്കിയെന്ന കേസിൽ ഇമ്രാനും അദ്ദേഹത്തിന്റെ വിദേശകാര്യമന്ത്രിയായിരുന്ന ഷാ മെഹ്‌മൂദ് ഖുറേഷിക്കും പ്രത്യേകകോടതി ചൊവ്വാഴ്ച 10 വർഷംവീതം തടവുശിക്ഷ വിധിച്ചിരുന്നു.
തൊഷഖാനക്കേസിൽ ഓഗസ്റ്റ് അഞ്ചിന് മറ്റൊരു കോടതി വിധിച്ച മൂന്നുവർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ. അദ്ദേഹം കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിലെത്തിയാണ് അഴിമതിവിരുദ്ധകോടതി ജഡ്‌ജി മുഹമ്മദ് ബഷീർ വാദംകേട്ടത്. വിധിപറയുമ്പോൾ ബുഷ്റ ബീബി ഹാജരായിരുന്നില്ല. എന്നാൽ, വിധിവന്നയുടൻ അവർ ജയിലിലെത്തി കീഴടങ്ങുകയായിരിന്നു.





























