തിരുവനന്തപുരം : ടി.പി വധക്കേസിൻ്റെ പേരിൽ കെ.കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ നേർക്കുനേർ. പ്രതികൾക്ക് പോലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയിൽ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാൻ നടപടിയുണ്ടോ എന്നായിരുന്നു വടകര എംഎൽഎയുടെ ചോദ്യം. കേസന്വേഷിച്ചത് യുഡിഎഫ് സർക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
ടി.പി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു. ആ അന്വേഷണത്തിൽ വീഴ്ചയുണ്ടോ എന്നാണൊ അംഗം ഉദ്ദേശിച്ചതെന്നായിരുന്നു മറുചോദ്യം. ഇതിന് പിന്നാലെ ടി.പി ചന്ദ്രശേഖരൻ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരവഞ്ചൂർ പ്രതികരിച്ചു. തന്റെ പരാമർശം അംഗത്തിന് (തിരുവഞ്ചൂരിന് ) കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ അദ്ദേഹത്തെ (തിരുവഞ്ചൂരിനെ) തന്നെയാണ് ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന് കൊണ്ടു എന്ന് മറുപടി കേട്ടപ്പോൾ മനസിലായി.





























