തിരുവനന്തപുരം : സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററെ മാറ്റാനുള്ള നീക്കങ്ങൾ എൻ.സി.പി.യിൽ ശക്തമായി. സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യു.ഡി.എഫിലേക്കുപോയ സാഹചര്യത്തിൽ പുതിയ നേതൃത്വം പാർട്ടിക്കുണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഫെബ്രുവരി 22-ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ ഈ ആവശ്യം ഉന്നയിക്കും. പാർട്ടിവിട്ടവരെ ന്യായീകരിക്കുന്ന നിലപാട് സംസ്ഥാന പ്രസിഡന്റ് സ്വീകരിക്കുന്നതിലും നേതാക്കളിൽ അതൃപ്തിയുണ്ട്.
മാണി സി. കാപ്പനെതിരേ മന്ത്രി എ.കെ. ശശീന്ദ്രൻ ശക്തമായി പ്രതികരിക്കുമ്പോൾ അവരെ ന്യായീകരിക്കുന്ന നിലപാടാണ് പീതാംബരൻ മാസ്റ്ററുടേത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി നേതൃത്വത്തിൽ ഉടച്ചുവാർക്കൽ വേണമെന്നാണ് ആവശ്യം. ഇടതുനേതൃത്വത്തിന് സ്വീകാര്യനായ ആള്‍ വേണമെന്ന പ്രചാരണവുമുണ്ട്. പാർട്ടിക്കുകിട്ടിയിട്ടുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് മുന്നണിവിട്ട സുൽഫിക്കർ മയൂരിക്കുപകരവും കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡിലേക്കും പുതിയ ആളെ നിയമിക്കണം. സർക്കാർ കാലാവധി തികയ്ക്കുംമുമ്പുതന്നെ ആളുകളെ മാറ്റി പാർട്ടിയെ ശക്തമാക്കണമെന്നാണ് ആവശ്യം.






























