തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. വെള്ളാപ്പള്ളി നടേശൻ 1600 കോടി രൂപ തട്ടിയെന്നും ഇതിനൊന്നും രസീതുകള്‍ ഇല്ലെന്നും ഇക്കാര്യം റവന്യൂ ഇന്റലിജൻസും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്നും ടി.പി. സെൻകുമാർ ആവശ്യപ്പെട്ടു. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എതിർക്കുന്നവരെ കള്ളക്കേസിൽ പ്രതികളാക്കുകയാണെന്നും പണമാണ് ദൈവം, പണമാണ് ഗുരു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും ടി.പി സെൻകുമാർ പറഞ്ഞു.
ഒരു സമൂഹത്തെ മുഴുവൻ പിഴിയുന്ന സംവിധാനമായി എസ്.എൻ.ഡി.പി മാറിയെന്നും രണ്ട് തവണയിൽ കൂടുതൽ ഒരാൾ നേതൃസ്ഥാനത്ത് വരാൻ പാടില്ലായെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ കൊണ്ടുവരണമെന്നും ഒരു കുടുംബത്തിന്റെ അധീനതയിലാണ് എസ്.എൻ.ഡി.പിയെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
അതിനിടെ സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ക്കിടയാക്കി. സെന്‍കുമാറിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സെന്‍കുമാറിന്റെ ഒപ്പം വന്ന ആളുകളാണ് മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു.