റാന്നി: അമിത വേഗതയും അപകടവും ഒഴിവാക്കാന്‍ സംസ്ഥാന പാതയിൽ റാന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ട്രാഫിക് കോണുകള്‍ക്കും രക്ഷയില്ലാതായി. അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചു കോണുകള്‍ നശിക്കുന്ന കാഴ്ചയാണ് ടൗണ്ണില്‍. റാന്നി ടൗണിൽ കൂടുതലായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിലാണ് കെ എസ് റ്റി പി സ്പ്രിംങ്ങ് കോണുകള്‍ സ്ഥാപിച്ചത്. ഇതിന് പിന്നാലെ ഓരോ സ്ഥലങ്ങിളിലേയും കോണുകള്‍ വാഹനങ്ങൾ ഇടിച്ച് ഒടിക്കാൻ തുടങ്ങി. സംസ്ഥാന പാത നിർമ്മാണത്തിന് ശേഷം ടൗണിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമുണ്ടാകുന്നതിനു വേണ്ടിയാണ് ഇവ സ്ഥാപിച്ചത്.
റോഡിൽ അപകട രഹിതമാർഗ്ഗങ്ങളായ സൂചനാ ബോർഡുകൾ, സ്തൂപങ്ങൾ, ട്രാഫിക് റിഫ്ളക്ടർ, തുടങ്ങി വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും റോഡിലെ അപകടങ്ങൾക്ക് പരിഹാരം ഉണ്ടാകാതെ ആയതോടെയാണ് മറ്റൊരു മാര്‍ഗ്ഗമായ സ്പ്രിംങ്ങ് കോണുകള്‍ സ്ഥാപിച്ചത്. നിലവിൽ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവറുമാരുടെ അശ്രദ്ധയും കാരണം ഇത് സ്ഥാപിച്ചതു മുതൽ ഒരോ ഭാഗത്തേയും കോണുകള്‍ വാഹനം ഇടിച്ചു നശിക്കുകയാണ്. സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതി താലൂക്ക് വികസന സമതിയിൽ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
സംസ്ഥാന പാതക്കായി ഏറ്റെടുത്ത സ്ഥലത്ത് ടൗണിൽ റോഡിൻ്റെ ഇരുവശത്തും നടപ്പാതയും പാർക്കിംങ്ങ് ലൈൻ വരച്ച് ഒഴിച്ച സ്ഥലവും കഴിഞ്ഞാൽ റോഡിന് ആകെ ഉള്ള സ്ഥലം ഇരുവശങ്ങളിൽ നിന്നും രണ്ട് ചെറിയ വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ പ്രയാസം നേരിടുന്നതാണ് പല സ്ഥലത്തും അപകടങ്ങൾക്ക് കാരണമാകുന്നത്. റാന്നി ടൗണിലുണ്ടാകുന്ന അപകടങ്ങളും ഗതാഗതകുരുക്കും ഒഴിവാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെടണമെന്ന് നിരന്തരം ആവിശ്യം ഉയർന്നെങ്കിലും അധികൃതർ കേൾക്കാത്ത മട്ടിലാണന്നാണ് യാത്രക്കാരും ടൗണിലെ വ്യാപാരികളും പറയുന്നത്.
സംസ്ഥാന പാതയില്‍ മന്ദമരുതി മുതൽ ഉതിമൂട് വരെ ടൗണിൻ്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ടൗണിലെ ട്രാഫിക് നിയന്ത്രണത്തിനു വേണ്ട നടപടി ഉണ്ടാകത്തതാണ് പ്രധാന കാരണം. സംസ്ഥാന പാത നിർമ്മാണത്തിലെ അപാകത കാരണം ചെറുതും വലുതുമായ നൂറ് കണക്കിന് അപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. റാന്നി ടൗണിൽക്കൂടിയുള്ള സംസ്ഥാന പാത നിർമ്മാണം പൂർത്തിയാകുബോൾ വികസന പുരോഗതിയിൽ റാന്നിയുടെ മുഖച്ഛായ മാറുമെന്ന് പ്രതീക്ഷിച്ച ജനങ്ങൾ ടൗണിൽ അടിക്കടിയുണ്ടാകുന്ന അപകട മരണങ്ങളുടെ വാർത്ത കേട്ട് ഭയാശങ്കയിലാകുന്ന തരത്തിലാണ്. റാന്നിയിൽ നിത്യേനനിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്കും ഗതാഗത കുരുക്കിനും അടിയന്തിര പരിഹാരം ഉണ്ടാക്കുവാൻ പുതുവർഷത്തിലെത്തി ജനപ്രതിനിധികൾ തയ്യാറാകുമെന്ന് വിശ്വാസത്തിലാണ് റാന്നി നിവാസികളും യാത്രക്കാരും.































