ഏറണാകുളം : വടക്കഞ്ചേരിയിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും റോഡ് സുരക്ഷ കമ്മീഷണറും നാളെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും. രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി നടത്തിയത്. ‘ഈ വാര്‍ത്ത ഇന്ന് കൊണ്ട് അവസാനിക്കാന്‍ പാടില്ല. ഇത്തരം അപകടങ്ങളില്‍ എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂ. നമ്മള്‍ ഒക്കെ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം. പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവര്‍മാര്‍ക്ക് തോന്നലുണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്.
ബസുകളില്‍ സീറ്റ് ബെല്‍റ്റ്, എയര്‍ ബാഗ്‌സ് എന്നിവ ഒന്നും ഇല്ല. എന്ത് കൊണ്ട് നമ്മള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ല. അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോള്‍ ഇതിനെ പറ്റി ചിന്തിക്കുന്നത്. അല്ലങ്കില്‍ നമ്മള്‍ ഇതിനെ കുറിച്ച് ചിന്തിക്കുമോ.’- കോടതി ചോദിച്ചു. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായ എറണാകുളം സ്വദേശി ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍. അപകട ശേഷം അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോന്‍ രക്ഷപെട്ടത്.





























