തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി. പി ജോൺ. പ്രതിപക്ഷത്തിന് ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ടെന്നും ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഉദ്ഘാടനവേദി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.’ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹം. ആലോചിക്കാൻ ഇന്ന് രാത്രി കൂടി സമയമുണ്ട്. ആലോചിച്ച് തീരുമാനമെടുക്കട്ടെ. പ്രതിപക്ഷാംഗങ്ങളോട് വിനയപൂർവം അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് വെറും സീറോ ടിക്കറ്റല്ല. യാത്ര ചെയ്യുന്നിടത്തേക്ക് യാത്രക്കാർ ടിക്കറ്റ് എടുക്കണം. തൊഴിലാളി സ്ത്രീകൾക്കാണ് ഇതിന്‍റെ ഗുണം കൂടുതൽ ലഭിക്കുക’. മന്ത്രി വ്യക്തമാക്കി.
അതേസമയം ഉദ്ഘാടന ചടങ്ങിൽ നിന്ന് സിഐടിയു യൂണിയനും വിട്ട് നിന്നേക്കുമെന്നാണ് വിവരം. ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. സിപിഎം എംഎൽഎമാരുടെ ബഹിഷ്കരണത്തിന് പിന്നാലെയാണ് സിഐടിയുവിന്‍റെയും വിട്ടുനിൽക്കൽ. നാളെ മുതലാണ് സൗജന്യ യാത്ര ആരംഭിക്കുന്നത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിച്ചേക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസി നൽകിയിട്ടുണ്ട്.





























