തിരുവനന്തപുരം : KSRTC ഡ്രൈവർ യദുവിനെതിരായ പരാതിയിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പിന്തുണയറിയിച്ചെന്ന് നടി റോഷ്‌ന. ഫോണിൽ വിളിച്ച് ഗതാഗത മന്ത്രി പിന്തുണ അറിയിച്ചു. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും റോഷ്‌ന പറഞ്ഞു. വിഷയത്തിലേക്ക് മനപൂർവം എടുത്തുചാടുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പരാമർശത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞുവെന്നും റോഷ്‌ന പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ താന്‍ നടത്തിയ ആരോപണം ശരിയെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് നടി റോഷ്ന റോയ്. താൻ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റോഷ്ന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.റിപ്പോർട്ട് കുറിപ്പിനൊപ്പം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽനിന്നു വഴിക്കടവിലേക്ക് യാത്ര തിരിച്ച ബസ് 19 നാണ് മടങ്ങിയത്. അന്ന് താൻ അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടി നേരിടേണ്ടി വന്നത്.
ദൈവത്തിന് നന്ദി. കൂടെ നിന്നവർക്കൊക്കെ ഒരുപാട് നന്ദി. ഈ ഒരു തെളിവു മാത്രം മതി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ …. എനിക്കു ഉണ്ടായ ഒരു വിഷയം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ, പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല’, റോഷ്ന കുറിച്ചു.





























