വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന് സമീപം അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരം യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത ആശങ്കയാകുന്നു. പാലത്തോടു ചേർന്ന് സ്കൂളും ക്ഷേത്രവും തീർത്ഥാടകരുടെ പ്രധാന വിശ്രമകേന്ദ്രവുമെല്ലാം സ്ഥിതി ചെയ്യുന്ന അതീവ തിരക്കുള്ള മേഖലയിലാണ് മരം നിലംപൊത്താറായ അവസ്ഥയിൽ നിൽക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് സ്കൂൾ കുട്ടികളും ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങളും സഞ്ചരിക്കുന്ന വഴിയാണിത്. പ്രദേശത്ത് തീർത്ഥാടകർ വിശ്രമത്തിനായി വാഹനങ്ങൾ നിർത്തുന്നതും ഈ മരത്തിന് സമീപത്താണ്.
ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം ഏതുനിമിഷവും റോഡിലേക്കോ വാഹനത്തിലേക്കോ വീണ് വൻ ദുരന്തമുണ്ടാകാൻ സാധ്യതയേറെയാണ്. ശബരിമല തീർത്ഥാടന കാലം അടുത്തെത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഈ അപകടഭീഷണി ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളും വ്യാപാരികളും ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിട്ടും നടപടി വൈകുകയാണ്. വൻ ദുരന്തത്തിന് വഴിവെക്കാതെ അടിയന്തരമായി വനം വകുപ്പും പഞ്ചായത്തും ഇടപെട്ട് ഭീഷണിയായ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.






























