കൊല്ലം : ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്തിൻ്റെ (എ.ആർ.ശരത്ചന്ദ്രൻ നായർ – 52 ) വിയോഗത്തിൽ കൊല്ലം ജില്ലയിലെ ഗായകരും വിവിധ കലാ സംഘടന ഭാരവാഹികളും ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ഗാനമേളയിൽ പാടി ക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം സരിഗയിലെ പ്രധാന ഗായകനായിരുന്നു ശരത്. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ച് പാടുന്നതിലൂടെ പ്രശസ്തനായിരുന്ന ശരത്ത് സ്വദേശത്തും വിദേശത്തുമായി ആയിരത്തിലധികം വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. സംഗീത മത്സരങ്ങളിൽ ഇദ്ദേഹം ജഡ്ജ് ആയി വന്നിട്ടുമുണ്ട്.
ഒരു നല്ല വ്യക്തിത്വത്തിനുടമയായ ശരത്തിന്റെ വിയോഗത്തിൽ കൂട്ടുകാരായ ഗായകർ ആദരാഞ്ജലികളർപ്പിച്ച് ഓർമ്മകൾ പങ്കുവെച്ചു. കലാകാരൻമാരായ എം കെ രാജഭദ്രൻ, ഷിബു റാവുത്തർ, സജീവ് മുഖത്തല, ചവറ ശ്രീകുമാർ, ബാലചന്ദ്രൻ, ബിനീഷ്, സജീവ് മാമൂട് ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. കൊല്ലം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമായ ശരത്ത് അവിവാഹിതനാണ്.