കുന്നന്താനം : പിണറായി വിജയൻ സർക്കാരിന് ലഭിച്ച തുടർഭരണം കേരളത്തെ വിറ്റുതുലക്കാനുള്ള ലൈസൻസല്ലെന്ന് സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. ‘കെ റെയിൽ വേഗതയല്ല വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രക്ക് കുന്നന്താനത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടൻ ഷൗക്കത്ത്.
കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടു ലക്ഷം കോടിയിലേറെ ചെലവു വരുന്ന കെറെയിൽ. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവർ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്. ഇ.എം.എസ് മുതൽ 2016ൽ ഉമ്മൻചാണ്ടി സർക്കാർ വരെ 1,60638 കോടി രൂപയാണ് കടം വാങ്ങിയിരുന്നെങ്കിൽ പിണറായി വിജയന്റെ 6 വർഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ കടബാധ്യത 3,20,486 കോടി രൂപയായി കുത്തനെ കൂടി. ആളോഹരി കടം ഒരു ലക്ഷം രൂപക്കടുത്താണ്. കെറെയിൽ കേരളത്തെ സാമ്പത്തികമായി മാത്രമല്ല പാരിസ്ഥിതികമായും തകർക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
ആന്റോ ആന്റണി എംപി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.
സംസ്‌ക്കാരസാഹിതി ജില്ലാ ചെയർമാൻ രാജേഷ് ചാത്തങ്കരി അധ്യക്ഷനായിരുന്നു. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ്.എം.പുതുശേരി, സാംസ്‌ക്കാര സാഹിതി ജനറൽ കൺവീനർ എൻ.വി.പ്രദീപ്കുമാർ, സംസ്ഥാന ഭാരവാഹികളായ അനി വർഗീസ്, കെ.എം.ഉണ്ണികൃഷ്ണൻ, വൈക്കം എം.കെ.ഷിബു, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ, എം.എം.റജി, മുരുഗേഷ് നാടായിക്കൽ പ്രസംഗിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ അവതരിപ്പിച്ചു. കെറെയിൽ പാതക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിക്കുന്ന സാംസ്‌ക്കാരിക യാത്ര 14ന് കാസർഗോട്ട് സമാപിക്കും.