കൊച്ചി : ജനപ്രിയനായ പിടി തോമസിന്റെ മരണത്തോടെ ഒഴിവു വന്ന തൃക്കാക്കര സീറ്റ് നിലനിര്‍ത്തുക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. എന്നും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ വലിയ മാര്‍ജിനിലെ വിജയം അനിവാര്യമാണ്. തൃക്കാക്കരയില്‍ അടിതെറ്റിയാല്‍ അത് കോണ്‍ഗ്രസിലെ പുതു നേതൃത്വത്തിന്റെ വീഴ്ചയായും വിലയിരുത്തും. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ചനടത്തി. കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് ഉമാ തോമസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമാ തോമസിനെ സന്ദര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ എറണാകുളം ഡി.സി.സി. ഓഫീസില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ യോഗത്തിലും ചര്‍ച്ചയാകുമെന്നാണ് സൂചന. തൃക്കാക്കരയില്‍ ഉമാ തോമസിനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇക്കാര്യത്തില്‍ അവരുടെ താത്പര്യം അറിയുക എന്നതടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ചയിലെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. ഉമാ തോമസിനെ മത്സരിപ്പിച്ചാല്‍ തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. മറ്റു എതിര്‍പ്പുകളുണ്ടായില്ലെങ്കില്‍ ഉമാ തോമസ് തന്നെ തൃക്കാക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായേക്കും.
വിടി ബലാറാമിനേയും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനേയും പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. ഉമ സമ്മതിച്ചാല്‍ അവര്‍ക്ക് തന്നെയാകും മുന്‍തൂക്കം. പഴയ കെ എസ് യുക്കാരിയായ ഉമ മഹാരാജാസ് കോളേജിലെ പഴയ വൈസ് ചെയര്‍പേഴ്സണുമാണ്. അതുകൊണ്ട് ഉമയ്ക്ക് രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. ഈ സാഹചര്യത്തില്‍ ഉമയെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം അതിശക്തമാണ്.
പിടി തോമസിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് തൃക്കാക്കരയിലെ രവിപുരത്ത് നല്‍കിയ അന്ത്യയാത്ര. നിലപാടുകള്‍ മരണത്തിലും കാത്തു സൂക്ഷിച്ച നേതാവ്. ഇതിനൊപ്പമായിരുന്നു ഭാര്യയും കുടുംബവും എന്നും നിലകൊണ്ടത്. മഹാരാജാസിലെ കെ എസ് യു പ്രവര്‍ത്തനത്തിനിടെ തുടങ്ങിയ പ്രണയവും വിവാഹവുമെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയുമായി. അതുകൊണ്ട് തന്നെ ഉമയാണ് ശരിയായ സ്ഥാനാര്‍ത്ഥിയെന്ന വികാരം കോണ്‍ഗ്രസ് അണികളില്‍ സജീവമാണ്. അവര്‍ മത്സരിക്കാന്‍ സന്നദ്ധമാകുമോ എന്നതാണ് നിര്‍ണ്ണായകം. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനവും അതിനിര്‍ണ്ണായകമാണ്.
കിഴക്കമ്പലവും ട്വന്റി ട്വന്റിയും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് പിടി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയത്. അതുകൊണ്ട് തന്നെ അതിന്റെ തുടര്‍ച്ച ഉമയ്ക്ക് നല്‍കണമെന്നതാണ് അണികളുടെ പൊതുവികാരം. അരുവിക്കരയില്‍ ജി കാര്‍ത്തികേയന്‍ മത്സരിച്ചപ്പോള്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. പിന്നീട് മകന്‍ ശബരിനാഥ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായി. തൃക്കാക്കരയിലും ഉമയെ പരീക്ഷിച്ച് അരുവിക്കര മോഡല്‍ ആവാമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ സജീവമാണ്.
എം സ്വരാജാണ് സിപിഎം പരിഗണനാ പട്ടികയിലെ പ്രധാനി. കഴിഞ്ഞ തവണ പിടി തോമസിനോട് മത്സരിച്ച് തോറ്റ ഡോ ജേക്കബിനേയും പരിഗണിച്ചേക്കും. ഏറെ തിരക്കുള്ള ഡോക്ടറാണ് ജേക്കബ്. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. പിടി തോമസിന്റെ തൃക്കാക്കരയിലെ ആദ്യ ജയം സെബാസ്റ്റ്യന്‍ പോളിനെതിരെയായിരുന്നു. ജോര്‍ജ് ഈഡന്റെ മരണ ശേഷം നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ചരിത്രം സെബാസ്റ്റ്യന്‍ പോളിനുണ്ട്. അതുകൊണ്ട് സെബാസ്റ്റ്യന്‍ പോളിനേയും വീണ്ടും പരിഗണിക്കും. അതിശക്തനായ സ്ഥാനാര്‍ത്ഥിയെന്ന ചര്‍ച്ച വന്നാല്‍ സ്വരാജിനാകും പരിഗണന. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനാകും തീരുമാനങ്ങളില്‍ അന്തിമ വാക്ക്.
2016ലും 2021ലും സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴാണ് പി ടി തോമസ് യുഡിഎഫിനായി തൃക്കാക്കര മണ്ഡലം കാത്തത്. കോളജ് വിദ്യാഭ്യാസ കാലം മുതല്‍ എറണാകുളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങള്‍ ഈ ജയത്തിനു തുണയായെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പി ടി എന്ന നേതാവിന്റെ വികസന സ്വപ്നങ്ങള്‍ ഉയര്‍ത്തിയുള്ള മുദ്രാവാക്യം തന്നെയാകും യുഡിഎഫ് മുന്നോട്ട് വയ്ക്കുക. ഇത് വോട്ടായി മാറാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം പി ടിയുടെ 14329 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇടത് പക്ഷവും.
സംസ്ഥാനത്ത് യുഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2016ലും, ഇടത് തരംഗം ആഞ്ഞടിച്ച 2021ലെ നിയമഭ തെരഞ്ഞെടുപ്പിലും പി ടി തോമസിനെ വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ പ്രിയ നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശങ്കകകളൊന്നും ഉണ്ടാകില്ല. മണ്ഡല ചരിത്രത്തില്‍ ഇതുവരെ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് തൃക്കാക്കരയില്‍ നടന്നത്. മൂന്നിലും വിജയിച്ചതോടെ കോണ്‍ഗ്രസുകാര്‍ തൃക്കാക്കരയെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാനു മികച്ച ഭൂരിപക്ഷം നല്‍കിയാണ് തൃക്കാക്കര എല്‍ഡിഎഫിനെ ഞെട്ടിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി എംഇ ഹസൈനാരെ 22,046 വോട്ടുകള്‍ക്കായിരുന്നു ബഹനാന്‍ വീഴ്‌ത്തിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2016ല്‍ സിറ്റിങ് എംഎല്‍എയെ മാറ്റി പി ടി തോമസിനെയാണ് മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചത്. മറുവശത്ത് എല്‍ഡിഎഫ് ഇറക്കിയതാകട്ടെ ഡോ. സെബാസ്റ്റ്യന്‍ പോളിനെ. ഫലം പ്രഖ്യാപിച്ചപ്പോള്‍ 11,966 വോട്ടുകള്‍ക്ക് പി ടി വിജയിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2021ല്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിന് ഇറങ്ങിയപ്പോള്‍ പല യുഡിഎഫ് കോട്ടകളും തകര്‍ന്നെങ്കിലും തൃക്കാക്കര പി ടി തോമസിന് ഒപ്പം തന്നെ നിന്നു. മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ ജെ ജേക്കബിനെ 14329 വോട്ടുകള്‍ക്കാണ് പി ടി വീഴ്‌ത്തിയത്.

































