വാഷിങ്ടൺ : സ്വയം യേശുവായി ചിത്രീകരിച്ച് പോസ്റ്റ് പങ്കുവെച്ച് വെട്ടിലായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോസ്റ്റ് വ്യാപക വിമർശനം ഏറ്റുവാങ്ങിയതോടെ പിന്നീട് ട്രംപ് പോസ്റ്റ് പിൻവലിച്ചു. യേശുവിനോട് സാമ്യമുള്ള വ്യക്തിയായി എഐ വഴി ചിത്രീകരിച്ച ഫോട്ടോയാണ് ട്രംപ് പങ്കുവെച്ചത്. രോഗബാധിതനായി കിടക്കുന്ന വ്യക്തിയുടെ തലയ്ക്ക് മുകളിൽ കൈവച്ച് അനുഗ്രഹിച്ച് രോഗശാന്തി നൽകുന്ന ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ യേശുവിന്റെ വേഷത്തിൽ നിൽക്കുന്ന ട്രംപിന് ചുറ്റും സൈനികരും സ്റ്റാച്യു ഓഫ് ലിബർട്ടിയും അമേരിക്കൻ യുദ്ധവിമാനങ്ങളുമുണ്ട്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്.
എന്നാൽ ചിത്രം പങ്കുവെച്ചതിനു പിന്നാലെ വ്യാപകമ വിമർശനമാണ് ട്രംപിനു നേരെ ഉയർന്നത്. ട്രംപിന്റേത് കടുത്ത ദൈവനിന്ദയാണെന്ന് ആരോപിച്ച് മതപുരോഹിതൻമാരും വിശ്വാസികളും രംഗത്തെത്തി. ഞായർ രാത്രി 9 ഓടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. വിമർശനങ്ങൾ കടുത്തതോടെ തിങ്കൾ ഉച്ചയ്ക്ക് പോസ്റ്റ് നീക്കം ചെയ്തു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മനുഷ്യത്വരഹിതമാണെന്ന് വിമർശിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കെതിരെ ട്രംപ് അധിക്ഷേപം ചൊരിഞ്ഞതിന്റെ ഭാഗമായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചില വൻശക്തികൾ തങ്ങൾ ‘സർവ്വശക്തരാണെന്ന മിഥ്യാധാരണ’ വച്ചുപുലർത്തുന്നുണ്ടെന്നും അതാണ് യുദ്ധത്തിന് ഇന്ധനമാകുന്നതെന്നും മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു.
പിന്നാലെ കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ പോപ്പ് ദുർബലനാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ അങ്ങേയറ്റം മോശമാണെന്നും ട്രംപ് അധിക്ഷേപിച്ചു. പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. താൻ പോപ്പിന്റെ ഒരു ആരാധകനല്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അധിക്ഷേപങ്ങൾക്കു പിന്നാലെ തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും മാർപാപ്പ വ്യക്തമാക്കി.






























